തിരുവനന്തപുരം: സംസ്ഥാനത്ത് മേഖല തിരിച്ച് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം മുന്നോട്ട് വച്ച് കെഎസ്ഇബി. വൈദ്യുതി ഉപഭോഗം ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിൽ പീക്ക് ടൈമിൽ ഉൾപ്പെടെ അമിത ഉപഭോഗം രേഖപ്പെടുത്തുന്ന ഇടങ്ങളിൽ നിയന്ത്രണം വേണമെന്നാണ് ആവശ്യം. വാണിജ്യ- വ്യവസായ സ്ഥാപനങ്ങളോട് പീക്ക് ടൈമിലും രാത്രിയിലുമുള്ള ഉപഭോഗത്തിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്താനും കെഎസ്ഇബി അഭ്യർത്ഥിക്കും. സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് വേണ്ടെന്ന് ഇന്നലെ സർക്കാർ തീരുമാനിച്ചിരുന്നു. വൈദ്യുതി ഉപയോഗം പിടിച്ച് നിർത്താനുള്ള ബദൽ വഴികൾ നിർദേശിക്കാൻ കെഎസ്ഇബിയോട് സർക്കാർ നിർദേശിച്ചിരുന്നു.
അമിത ഉപയോഗം കാരണം നിയന്ത്രണം വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു നിർദേശം ആരാഞ്ഞത്. പ്രതിദിനം 150 മെഗാ വാട്ട് എങ്കിലും കുറയ്‌ക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. വടക്കൻ കേരളത്തിലായിരിക്കും ആദ്യഘട്ടത്തിൽ നിയന്ത്രണം ഏർപ്പെടുത്തുക. നിയന്ത്രണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കെഎസ്ഇബി സർക്കുലറിലൂടെ അറിയിക്കും. മുഖ്യമന്ത്രിയുടെയും വൈദ്യുതിയുടെയും നേതൃത്വത്തിൽ നടക്കുന്ന ചർച്ചയ്‌ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം.
Read Also: ചക്കിയ്ക്ക് അനുഗ്രഹാശിസ്സുമായി രാഷ്ട്രീയ-സിനിമ ലോകം; പങ്കെടുത്ത പ്രമുഖർ ഇവർ