കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ആലുവ സ്വദേശിയായ നടി നല്‍കിയ പരാതിയിലാണ് പോലീസിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നത്.
ആറ് മാസം മുന്‍പാണ് ആലുവ സ്വദേശിനിയായ നടി ബാലചന്ദ്ര മേനോനെതിരെ പരാതി നല്‍കിയത്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഒരു സിനിമാ സെറ്റില്‍ വച്ച് തന്നോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാണിച്ചാണ് നടി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ പരാതി നല്‍കിയത്.
പരാതിയിന്മേല്‍ പ്രത്യേക അന്വേഷണ സംഘം വിശദമായ അന്വേഷണം നടത്തിരുന്നു. പിന്നാലെ, നടിയുടെ മൊഴി രേഖപ്പെടുത്തുകയും കേസെടുക്കുകയും ചെയ്തു. എന്നാൽ അതിനപ്പുറത്തേക്ക് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.
കന്റോണ്‍മെന്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.
അതേസമയം പരാതിക്കാരിയായ നടിക്കെതിരെ ബോബി ചെമ്മണ്ണൂര്‍ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇയാൾ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ പലര്‍ക്കുമെതിരെ ബോബി ചെമ്മണ്ണൂര്‍ ലൈംഗികാധിക്ഷേപം നടത്തിയെന്നും പോലീസ് സമർപ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഇതിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
ബോബി ചെമ്മണ്ണൂരിനെതിരെ രണ്ട് വകുപ്പുകളാണ് ആകെ ചുമത്തിയിട്ടുള്ളത്. ലൈംഗികാധിക്ഷേപത്തിന് പുറമേ പിന്തുടര്‍ന്ന് ശല്യം ചെയ്തതിന്റെ വകുപ്പുമാണ് ബോബി ചെമ്മണ്ണൂരിനെതിരെ പോലീസ് ചുമത്തിയത്. നടിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.