മലപ്പുറം: വളാഞ്ചേരിയിൽ നിപ രോഗം സ്ഥിരീകരിച്ച സ്ത്രീയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഇവരുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. ആകെ 49 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 45 പേർ ഹൈ റിസ്‌ക്ക് കാറ്റഗറിയിൽ പെട്ടവരാണ്. രോഗിയുമായി അടുത്തിടപഴകിയ ആറു പേർക്ക് രോഗലക്ഷണങ്ങളുണ്ടെന്ന് മന്ത്രി അറിയിച്ചു.
അഞ്ചുപേർ മഞ്ചേരി മെഡിക്കൽ കോളജിലും ഒരാൾ എറണാകുളത്തെ ആശുപത്രിയിലും ചികിത്സയിലാണ്. എറണാകുളത്തുള്ളത് സ്റ്റാഫ് നഴ്‌സാണ്. ചെറിയ ലക്ഷണങ്ങൾ മാത്രമാണ് ഇവർക്കുള്ളത്. ഇവരുടെ സ്രവം വിശദമായ പരിശോധനയ്ക്ക് അയക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പെരിന്തൽമണ്ണ ആശുപത്രിയിലെ 25 പേർ നിരീക്ഷണത്തിൽ തുടരുകയാണ്. മലപ്പുറം വളാഞ്ചേരി സ്വദേശിനിക്ക് ഇന്നലെയാണ് നിപ സ്ഥിരീകരിച്ചത്.
വളാഞ്ചേരി സ്വദേശിയായ 42 കാരിക്ക് ഏപ്രിൽ 25 നാണ് പനി തുടങ്ങിയത്. തുടർന്ന് വളാഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കിൽ പോയി ആദ്യം ചികിത്സ തേടി. പനിയും ശ്വാസതടസ്സവും വിട്ടുമാറാതെ വന്നതോടെ 28 ന് വളാഞ്ചേരി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ പോയെങ്കിലും രോഗത്തിന് കുറവുണ്ടായില്ല. ഇതിനിടെ സമീപത്തെ ലാബുകളിലും പരിശോധനയ്ക്കായി പോയിരുന്നു.
പനിയും ശ്വാസതടസ്സവും കൂടിയതോടെ മെയ് ഒന്നിന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. നിപ ലക്ഷണങ്ങൾ കണ്ടതോടെ ഇന്നലെ ഇവരുടെ ശ്രവ സാമ്പിൾ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചപ്പോൾ പരിശോധനഫലം പോസിറ്റീവാണെന്ന് അറിയിപ്പ് വന്നു. സ്ത്രീ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. ഭർത്താവും മക്കളുമടക്കം അടുത്ത് സമ്പക്കമുള്ളവർ നിരീക്ഷണത്തിലാണ്. പ്രദേശത്ത് അസ്വഭാവിക മരണങ്ങൾ ഉണ്ടായിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.