കൊച്ചി: നിയമ വിദ്യാർത്ഥിനിയായിരുന്ന നിമിഷ തമ്പിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് കോടതി. പറവൂർ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. മോഷണ ശ്രമം തടയുന്നതിനിടെയാണ് നിമിഷയെ പ്രതി ബിജു മൊല്ല കൊലപ്പെടുത്തിയത്. 2018 ജൂലൈ 30 നു നടന്ന സംഭവത്തിൽ പ്രതിക്കെതിരായ എല്ലാ കുറ്റവും തെളിഞ്ഞതായി കോടതി കണ്ടെത്തി.
ഐപിസി 302 പ്രകാരമുള്ള കൊലപാതകത്തിനാണ് പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. മറ്റ് കുറ്റകൃത്യങ്ങൾ കണക്കിലെടുത്ത് ഇരട്ട ജീവപര്യന്തവും ഏഴ് വർഷം തടവും കോടതി വിധിയ്ക്കുകയായിരുന്നു. മുഴുവൻ ശിക്ഷയും ഇരട്ട ജീവപര്യന്തമായി അനുഭവിക്കേണ്ടി വരും. പറവൂർ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി ജ്യോതിയാണ് ശിക്ഷ വിധിച്ചത്.
തടിയിട്ടപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അമ്പുനാട് അന്തിനാട് നിമിഷാ തമ്പി(22)യെ മോഷണശ്രമത്തിനിടെ മൂർഷിദാബാദ് സ്വദേശിയായ പ്രതി ബിജു മൊല്ല കൊലപ്പെടുത്തുകയായിരുന്നു. വല്യമ്മയുടെ മാല പ്രതി മോഷ്ടിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ് നിമിഷ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ നിമിഷയുടെ വല്യച്ഛനേയും പ്രതി കുത്തിപ്പരുക്കേൽപ്പിച്ചിരുന്നു.