കൊച്ചി: സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾ വഴി കേരളത്തിലെ വിവിധ ജില്ലകളിൽ പുതിയ സെല്ലുകൾ സ്ഥാപിക്കാൻ ഗൂഢാലോചന നടത്തിയെന്ന് എൻ.ഐ.എ. ഐ.എസുമായി ബന്ധമുള്ള തീവ്രവാദ സംഘടനയായ ഹിസ്ബ്-ഉത്-തഹ്‌രീർ, ഇരുവിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്താൻ വേണ്ടി ഫെയ്‌സ്ബുക്ക് പേജ് വഴി പ്രചാരണം നടത്തിയെന്നാണ് കണ്ടെത്തൽ.NIA has alleged that there was a conspiracy to set up new cells in various districts of Kerala through social media platforms.
കാസിമർ സ്ട്രീറ്റിലെ ‘തൂങ്ങ വിഴികൾ രണ്ടുവെന്ന’ ഫെയ്‌സ്ബുക്ക് പേജിനെ കുറിച്ചാണ് അനേ്വഷണം. മധുര ഹിസ്ബ്-ഉത്-തഹ്‌രീർ മൊഡ്യൂൾ കേസുമായി ബന്ധപ്പെട്ടു തമിഴ്‌നാട്ടിലെ പത്തു സ്ഥലങ്ങളിൽ എൻ.ഐ.എ. ഇന്നലെ റെയ്ഡ് നടത്തി. മധുര പാദൂരിലെ കാസിമർ സ്ട്രീറ്റ്, മെഹബൂബ് പാളയം എന്നിവിടങ്ങളിലെ വീടുകളിലും ഇൗറോഡ് ജില്ലയിലെ രണ്ടിടത്തുമാണു ദേശീയ അനേ്വഷണ ഏജൻസിയിലെ സംഘം പരിശോധന നടത്തിയത്. റെയ്ഡ് രാത്രിയും തുടരുകയാണ്.
ലാപ്‌ടോപ്, മൊബൈൽ, ഹാർഡ് ഡിസ്‌ക്കുകൾ തുടങ്ങിയവയും പ്രസിദ്ധീകരണങ്ങളും പിടിച്ചെടുത്തു. വൻഗൂഢാലോചനയുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണു എൻ.ഐ.എ. പുനരനേ്വഷണം തുടങ്ങിയത്. 2021 ൽ സെന്തിൽകുമാർ എന്നയാൾ അറസ്റ്റിലായിരുന്നു. വിവിധ മതവിഭാഗങ്ങൾക്കിടയിൽ സാമുദായിക ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിൽ ഒരു പ്രത്യേക സമുദായത്തെ അവഹേളിക്കുന്നതടക്കം പോസ്റ്റുചെയ്യാൻ ‘തൂങ്ക വിഴികൾ’ എന്ന തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പ്രതി മുഹമ്മദ് ഇഖ്ബാൽ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിലും തമിഴ്‌നാട്ടിലുമായി ഇൗ ഫെയ്‌സ്ബുക്ക് അക്കൗണ്ടിനു നിരവധി ഫോളോവേഴ്‌സ് ഉണ്ട്. സംഘടനാ നേതാക്കളായ ബാവ ബഹ്‌റുദീനും സിയാവുദീൻ ബാഖവിയും അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിനായി യോഗങ്ങൾ സംഘടിപ്പിക്കുകയും കേന്ദ്ര സർക്കാരിനെ അട്ടിമറിച്ച് ഇസ്ലാമിക് സ്‌റ്റേറ്റ് സ്ഥാപിക്കാനുമായി യുവാക്കളെ പ്രചോദിപ്പിക്കാനും തീവ്രമാക്കാനും രഹസ്യ ക്ലാസുകൾ നടത്തിയെന്നും എൻ.ഐ.എ. ആരോപിക്കുന്നു.