മലപ്പുറം: ദേശീയപാത 66ലെ നിർമാണത്തിലിരിക്കുന്ന ആറുവരിപ്പാത ഇടിഞ്ഞുവീണു. കോഴിക്കോട് തൃശ്ശൂർ ദേശീയ പാതയിൽ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് പാത ഇടിഞ്ഞ് വാഹനങ്ങളുടെ മേൽ വീണ് അപകടം ഉണ്ടായത്.
കൂരിയാട് സർവീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. സർവീസ് റോഡിലൂടെ പോയിരുന്ന കാറിന് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്.
മൂന്ന് കാറുകളാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്നും തൃശ്ശൂർ ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
വാഹനങ്ങൾ വികെ പടിയിൽനിന്നും മമ്പുറം വഴി കക്കാട് വഴി പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
ചിട്ടിയെ പോലൊരു റോബോർട്ട്, ബർമ ബ്രിഡ്ജ്… കാണാണോ? നേരെ മറൈൻ ഡ്രൈവിലേക്ക് പോരെ
കൊച്ചി: എന്റെ കേരളം മേളയിൽ സാഹസികതയുടെ കൗതുകമുണർത്തി ജില്ലാ ഫയർ ആന്റ് റെസ്ക്യൂ സേനയും സിവിൽ ഡിഫൻസും. സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മറൈൻ ഡ്രൈവിൽ നടക്കുന്ന എന്റെ കേരളം പ്രദർശന മേളയിൽ ബർമ ബ്രിഡ്ജ് ഒരുക്കിയാണ് ജില്ലാ ഫയർ ആന്റ് റെസ്ക്യൂ വകുപ്പ് ശ്രദ്ധ നേടുന്നത്.
വെള്ളപ്പൊക്കം പോലെയുള്ള ദുരന്തങ്ങളിലും തുരുത്തിൽ ആളുകൾ കുടുങ്ങി കിടക്കുന്ന സാഹചര്യങ്ങളിലും ഫയർ ആൻഡ് റെസ്ക്യൂ സർവീസ് സേന അംഗങ്ങൾ രക്ഷാപ്രവർത്തനത്തിന് താൽക്കാലികമായി നിർമിക്കുന്നതാണ് ബർമ ബ്രിഡ്ജ്. രണ്ടാം ലോക മഹായുദ്ധകാലത്ത് ബർമയിലുണ്ടായിരുന്ന ജാപ്പനീസ് പട്ടാളക്കാർ ബർമയിലെ നദികൾ ക്രോസ് ചെയ്യുന്നതിനാണ് ഇത് വ്യാപകമായി ഉപയോഗിച്ചത്.
മുതിർന്നവർക്കും യുവാക്കൾക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ് ബർമ ബ്രിഡ്ജ്. പ്രധാന വേദിയോട് ചേർന്നാണ് കയർ കൊണ്ടുള്ള പാലം തയ്യാറാക്കിയിട്ടുള്ളത്. മേളയിലെത്തുന്ന സാഹസികർക്ക് ബർമ ബ്രിഡ്ജിലൂടെ യാത്ര ചെയ്യാനും അവസരമുണ്ട്. രക്ഷാകവചങ്ങൾ ധരിച്ച് ബ്രിഡ്ജിലേക്ക് കയറാം, സുരക്ഷ ഉറപ്പാക്കാൻ അഗ്നി രക്ഷസേനാംഗങ്ങളും സിവിൽ ഡിഫൻസും കൂടെ ഉണ്ടാകും.
അഗ്‌നിരക്ഷാ സേനയ്‌ക്ക് കരുത്തേകാൻ റോബോട്ടിക് ഫയർ ഫൈറ്ററും മേളയിലെ താരമാണ്. 360 ഡിഗ്രിയിൽ ഏത് ദിശയിലേക്കും വെള്ളം പമ്പ് ചെയ്യാനും റോബോട്ടിനു കഴിയും. വ്യവസായ നഗരമായ കൊച്ചിയിൽ ഈ റോബോട്ടിന്റെ വരവ് അഗ്‌നിരക്ഷാ സേനക്ക് വലിയ കരുത്താകും. ഫ്രഞ്ച് കമ്പനി നിർമിച്ച പാറ്റൻ ടാങ്ക് മാതൃകയിലുള്ള സുരക്ഷാ റോബോട്ടാണിത്.
മനുഷ്യന് കടന്ന് ചെല്ലാനാകാത്ത വലിയ തീപ്പിടിത്തങ്ങളിൽ സ്ഥലത്തെത്തി വളരെ വേഗം തീയണയ്‌ക്കാൻ സാധിക്കുമെന്നതാണ് ഫയർ ഫൈറ്റർ റോബോട്ടിന്റെ പ്രത്യേകത. 600 ഡിഗ്രി സെൽഷ്യസ് താപനില പോലും യന്ത്രത്തിന് പ്രതിരോധിക്കാനാകും. അപകട മേഖലയിലും കനത്ത പുകപടലങ്ങളുള്ള സ്ഥലങ്ങളിലും വളരെ വേഗം കടന്നുചെല്ലാനും എളുപ്പം പ്രവർത്തിപ്പിക്കാനുംആളുകളെ തെരഞ്ഞ് കണ്ടുപിടിക്കാനും സാധിക്കുന്ന തരത്തിലാണ് റോബോട്ടിന്റെ രൂപകൽപന.
നാല് അടിയോളം ഉയരം വരുന്ന ഈ റോബോട്ടിന് റാംപ് സൗകര്യമുള്ള എവിടേക്കും കടന്നെത്താം. റോബോട്ടിൽ ഘടിപ്പിച്ചിട്ടുള്ള തെർമൽ കാമറ ഉപയോഗിച്ച് ചുറ്റുമുള്ള ദൃശ്യങ്ങൾ ചിത്രീകരിക്കാനും ഡിസ്‌പ്ലേ വഴി ഉദ്യോഗസ്ഥർക്ക് സ്ഥിതിഗതികൾ വേഗത്തിൽ വിലയിരുത്താനും സാധിക്കും. അപകട സ്ഥലത്തിന് എത്ര അകെലയിരുന്നും റിമോട്ട് കൺട്രോൾ വഴി റോബോട്ടിനെ നിയന്ത്രിക്കാം.
ജീവൻ രക്ഷിക്കും അഗ്‌നിരക്ഷാ അറിവുകളും എന്റെ കേരളം പ്രദർശനമേളയിൽ അഗ്‌നിരക്ഷാസേന ഒരുക്കിയിട്ടുണ്ട്. കളികൾക്കിടയിൽ കുസൃതിക്കുരുന്നുകൾ അപകടത്തിൽപെടുമ്പോൾ പകച്ചുനിൽക്കാതെ ജീവൻ രക്ഷിക്കുന്നതിനുള്ള പ്രാഥമിക ശ്രുശൂഷകൾ എന്തെല്ലാമാണെന്ന് ഇവിടെ വന്നാലറിയാം.
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങിയാൽ, തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാൽ, വീടുകളിൽ പാചകവാതക ഗ്യാസിന് ചോർച്ച ഉണ്ടായാൽ – ഇതിനെല്ലാം ഇവിടെ ഉത്തരമുണ്ട്. പെട്ടെന്ന് കുഴഞ്ഞുവീഴുന്നയാളെ മരണത്തിൽ നിന്ന് രക്ഷിക്കുന്ന സി.പി.ആർ എന്താണെന്നും എങ്ങനെ ചെയ്യാമെന്നും പൊതുജനങ്ങളെ പഠിപ്പിക്കുന്നു.
അടിയന്തരഘട്ടങ്ങളിലെ ജീവൻരക്ഷാ മാർഗങ്ങൾ പകർന്നുനൽകുകയാണ് അഗ്നിരക്ഷാസേനയുടെ സ്റ്റാളുകൾ.അഗ്‌നിബാധയുണ്ടാകുന്ന സന്ദർഭങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുമ്പോൾ തീ പൊള്ളലേൽക്കാതിരിക്കാൻ ഉപയോഗിക്കുന്ന ഫയർ പ്രോക്‌സിമിറ്റി സ്യൂട്ട്, സ്പ്രിങ്ക്ളർ സിസ്റ്റം, ഫയർ ബോൾ, ഫയർ ഫൈറ്റ് ബ്ലോവർ, ഫയർ എൻട്രി സ്യൂട്ട് എന്നീ മാതൃകകൾ പ്രദർശനത്തിലുണ്ട്.
ഗ്യാസ് ലീക്ക് ഉണ്ടാകുമ്പോൽ പ്രതിരോധിക്കാനുള്ള ഹാച്ചറിങ്ങ് ബെൽറ്റ്, ജലാശയ രക്ഷാപ്രവർത്തന ഉപകരണങ്ങളായ സ്‌കൂബാ സെറ്റ്, വായുസഞ്ചാരമില്ലാത്ത സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിനുപയോഗിക്കുന്ന ബ്രീത്തിങ്ങ് അപ്പാരറ്റസ്, വിവിധ എക്സ്റ്റിൻഗ്വിഷറുകളുടെ പ്രവർത്തന രീതി, ഹാം റേഡിയോ ഉപയോഗങ്ങൾ എന്നിങ്ങനെ ഒരു നാടിന്റെ രക്ഷയ്ക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളും പ്രദർശനത്തിലുണ്ട്. അഗ്‌നിബാധയുണ്ടാകുമ്പോൾ സ്വയം രക്ഷപ്പെടുന്നതോടൊപ്പം അപകടസൂചന മറ്റുള്ളവരിലേക്കും നൽകുകയെന്ന വലിയൊരു കർത്തവ്യവും നമ്മിലുണ്ടെന്ന ഒരോർമ്മപ്പെടുത്തൽ കൂടിയാണ് മേളയിലെ അഗ്‌നിശമന സേനാംഗങ്ങളുടെ പ്രദർശനം.