കൊച്ചി: എൻഎച്ച്-66ന്റെ വീതികൂട്ടൽ പൂർത്തിയാകുന്നതോടെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാ സമയം പകുതിയായി കുറയുമെന്ന് റിപ്പോർട്ട്. നിലവിൽ അഞ്ച് മുതൽ ആറ് മണിക്കൂർ വരെ സമയമെടുക്കുന്ന യാത്ര രണ്ടര മണിക്കൂറായി കുറയുമെന്ന് എൻഎച്ച്എഐ അധികൃതർ അറിയിച്ചു.
കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം മുക്കോല വരെയുള്ള 644 കിലോമീറ്റർ നീളത്തിലുള്ള എൻഎച്ച്66 ആറ് വരിയാക്കുന്ന പണികൾ നിലവിൽ പുരോഗമിക്കുകയാണ്. പാതയിലെ 22 റീച്ചുകളിൽ നാലെണ്ണം ഒരു മാസത്തിനുള്ളിൽ ഗതാഗതത്തിനായി തുറന്നുകൊടുക്കും. ശേഷിക്കുന്ന റീച്ചുകളിൽ 60 ശതമാനത്തിലധികം പ്രവൃത്തികൾ പൂർത്തിയായി.
‘മാടവന ജങ്ഷൻ (അരൂർ-ഇടപ്പള്ളി എൻഎച്ച്66 ബൈപാസ്) ഒഴികെ, തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെ ഒരിടത്തും ട്രാഫിക് സിഗ്‌നലുകളോ റൈറ്റ് ടേണുകളോ ഉണ്ടാകില്ല. ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്.
വാഹനങ്ങൾ സർവീസ് റോഡിലൂടെ കടന്ന് അണ്ടർപാസുകളിലൂടെ വേണം യു-ടേൺ എടുക്കാൻ. മണിക്കൂറിൽ 100 കിലോമീറ്ററിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന തരത്തിലാണ് ക്രമീകരണം.’ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) യിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേയിൽ താഴെയുള്ള സർവീസ് റോഡുകളിലേക്ക് മൂന്ന് എക്‌സിറ്റ് റാമ്പുകൾ ആണ് ക്രമീകരിക്കുക. ചന്തിരൂരിലും കുത്തിയതോടിലുമുള്ള ഔർ ലേഡി ഓഫ് മേഴ്‌സി ഹോസ്പിറ്റലിന് സമീപമുള്ള അരൂരിലും സമാനമായ ക്രമീകരണം കൊണ്ടുവരും.
നിർമ്മാണത്തിലിരിക്കുന്ന 12.75 കിലോമീറ്റർ ദൈർഘ്യമുള്ള അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ ഉപയോഗിക്കുന്നതിന് യാത്രക്കാർക്ക് പ്രത്യേകം ടോൾ നൽകേണ്ടിവരും. എറണാകുളം-ആലപ്പുഴ സെക്ഷനിൽ മാത്രം കുമ്പളം, എരമല്ലൂർ (എലിവേറ്റഡ് ഹൈവേ), കലവൂർ എന്നിവിടങ്ങളിൽ മൂന്ന് ടോൾ ബൂത്തുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
’24 മീറ്റർ വീതിയുള്ള എലിവേറ്റഡ് ഹൈവേയിലൂടെയുള്ള യാത്രയ്ക്ക് കുമ്പളം ടോൾ പ്ലാസയിൽ ഈടാക്കുന്ന ഫീസിനു പുറമേ, യാത്രികർ പ്രത്യേക ടോൾ വേറെയും നൽകണം. യാത്രക്കാർക്ക് ആവശ്യമെങ്കിൽ സർവീസ് റോഡും ഉപയോഗിക്കാം. വേഗതയേറിയ വാഹനങ്ങൾ ഓടിക്കുന്നതിന് വേണ്ടിയാണ് എലിവേറ്റഡ് ഹൈവേ ലക്ഷ്യമിടുന്നതെന്നും അധികൃതർ പറഞ്ഞു.
എൻഎച്ച് 66 വീതി കൂട്ടലിന്റെ ആകെയുള്ള 22 റീച്ചുകളിൽ, തലപ്പാടി-ചെങ്കള (39 കി.മീ), വെങ്ങളം-രാമനാട്ടുകര (28.4 കി.മീ), രാമനാട്ടുകര-വളാഞ്ചേരി (39.68 കി.മീ), വളാഞ്ചേരി-കാപ്പിരിക്കാട് (37.35 കി.മീ) എന്നിവയുടെ ജോലികൾ അവസാന ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്.
ശേഷിക്കുന്ന റീച്ചുകളിൽ, അരൂർ തുറവൂർ എലിവേറ്റഡ് ഹൈവേയുടെ 65 ശതമാനം ജോലികളും ഇടപ്പള്ളി-മൂത്ത്-കുന്നം ഭാഗത്തിന്റെ വീതി കൂട്ടൽ ജോലികളുടെ 60 ശതമാനം ജോലികളും പൂർത്തിയായതാണ് അധികൃതർ പറയുന്നത്.
അതേസമയം, പാലക്കാടിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന പുതിയ ഗ്രീൻഫീൽഡ് ഹൈവേക്കായി നടപടി ക്രമങ്ങൾ ഉടൻ തുടങ്ങും. 121 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈസ്പീഡ് കോറിഡോറിന്റെ നിർമാണ ടെൻഡർ ഉടൻ തുടങ്ങുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
എൻഎച്ച്എഐയുടെ ഭാരത്മാല പദ്ധതിയുടെ കിഴിൽ വരുന്ന ഈ ഹൈവേ, പാലക്കാടിനും കോഴിക്കോടിനും ഇടയിലുള്ള യാത്രാ സമയം രണ്ട് മണിക്കൂറായി കുറയ്ക്കുമെന്നും നിലവിലുള്ള എൻഎച്ച് 966 ലെ ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്നുമാണ് പ്രതീക്ഷ.