പത്തനംതിട്ടയിൽ ആത്മഹത്യ ചെയ്ത അഗ്നിവീർ കോഴ്സ് വിദ്യാർഥിനി ഗായത്രിയുടെ മരണത്തിൽ പുതിയ ആരോപണം. അമ്മ രാജിക്കൊപ്പം ഇപ്പോൾ താമസിക്കുന്ന ആദർശിനെതിരെയാണ് ആരോപണവുമായി രണ്ടാനച്ഛൻ ചന്ദ്രശേഖരൻ രംഗത്തെത്തിയത്. അടൂരിലെ ആർമി റിക്രൂട്ട്മെൻ്റ് പരിശീലന കേന്ദ്രത്തിലേക്ക് മകളെ പഠിക്കാൻ വിടരുതെന്ന് താൻ പറഞ്ഞിരുന്നതായും ചന്ദ്രശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു.
പെൺകുട്ടിയെ തൂങ്ങി മരിച്ചെന്ന് കണ്ടെത്തിയ ദിവസം രാവിലെ വരെ ആദർശ് വീട്ടിലുണ്ടായിരുന്നെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. ലോറി ഡ്രൈവറായ ആദർശ് ഗോവക്ക് പോയെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരമെന്നും രണ്ടാനച്ഛൻ ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു. ആദർശിനേക്കുറിച്ചും അടൂരിലെ പരിശീലന കേന്ദ്രത്തെക്കുറിച്ചും അന്വേഷണം നടത്തണം എന്നും ചന്ദ്രശേഖരൻപിള്ള പറഞ്ഞു.
ഗായത്രി ആത്മഹത്യ ചെയ്യുമെന്ന് താൻ വിശ്വസിക്കുന്നില്ല. പ്രായത്തിൽ കൂടുതൽ പക്വതയുള്ള കുട്ടിയായിരുന്നു ഗായത്രി എന്നും ചന്ദ്രശേഖരൻപിള്ള മാധ്യമങ്ങളോട് പറഞ്ഞു. ആദർശ് എന്ന ഒരാൾ തന്നെ കുറച്ച് നാൾ മുമ്പ് വിളിച്ചിരുന്നു. ഗായത്രിയെ കണ്ടുകൊണ്ടാണ് ആ വീട്ടിൽ കയറിയതെന്ന് ആദർശ് തന്നോട് പറഞ്ഞെന്നാണ് ഇയാൾ പറയുന്നത്. ആത്മഹത്യയെങ്കിൽ പിന്നിലെ കാരണം കണ്ടെത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.