ന്യൂഡൽഹി: നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റി കേന്ദ്രസർക്കാർ. ‘മേരാ യുവഭാരത്’ എന്നാണ് പുതിയ പേര്. ഈ പേര് ആണ് ഇപ്പോൾ എൻവൈകെയുടെ വെബ്സൈറ്റിൽ ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്നലെയാണ് പേരുമാറ്റം സംബന്ധിച്ച് നെഹ്റു യുവകേന്ദ്ര കോർഡിനേറ്റർമാർക്കും നോഡൽ ഓഫീസർമാർക്കും അറിയിപ്പ് ലഭിച്ചത്. ലോഗോ ഉൾപ്പെടെ മാറ്റാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു.
എന്നാൽ പേരുമാറ്റത്തിന് പിന്നിലെ കാരണം കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ല. 1972ലാണ് നെഹ്റു യുവ കേന്ദ്ര പ്രവർത്തനം ആരംഭിച്ചത്. കേന്ദ്ര കായിക മന്ത്രാലയത്തിന് കീഴിലാണ് നെഹ്റു യുവ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.
ഗ്രാമീണ യുവാക്കൾക്ക് രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ പങ്കാളികളാകാൻ അവസരമൊരുക്കുക, അതോടൊപ്പം അവരുടെ വ്യക്തിത്വ വികാസത്തിനും വികസനപ്രവര്‍ത്തനങ്ങളില്‍ ഭാഗമാക്കുന്നതിനും വേണ്ടിയാണ് നെഹ്‌റു യുവ കേന്ദ്രങ്ങൾ ആരംഭിച്ചത്.
അതേസമയം പേരുമാറ്റത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം രംഗത്തെത്തി. പേരുമാറ്റം ശുദ്ധ തോന്ന്യാസമാണെന്നും സൃഷ്ടിപരമായ ഒന്നും ചെയ്യാനില്ലാത്തവർക്ക് ആകെ കഴിയുന്നത്, വല്ലവരും ഉണ്ടാക്കിവച്ചതിന്റെ പേര് മാറ്റുക, അല്ലെങ്കിൽ അതിനെ നശിപ്പിക്കുക എന്നത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വേടന് എതിരായ ജാതീയ അധിക്ഷേപം; മധുവിനെതിരെ പരാതി
കൊല്ലം: റാപ്പർ വേടനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തിൽ കേസരി മുഖ്യ പത്രാധിപർ എൻ ആർ മധുവിനെതിരെ ഡിവൈഎഫ്ഐ പൊലീസിൽ പരാതി. ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി കൊല്ലം ജില്ല പൊലീസ് സൂപ്രണ്ടിന് ആണ് പരാതി നൽകിയത്.
സമൂഹത്തിൽ വിദ്വേഷം പടർത്താനുള്ള ശ്രമമാണ് മധു നടത്തിയതെന്ന് പരാതിയിൽ പറയുന്നു. വേടൻ്റെ പരിപാടിയിൽ ജാതിപരമായ വിവേചനത്തിനെ കുറിച്ച് പറയുന്നത്, ഭീകരവാദമായി ചിത്രീകരിക്കുന്നത് പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളെ അധിക്ഷേപിക്കുന്നതിന് ഉദ്ദേശിച്ചാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
റാപ്പർ വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു മധു പറഞ്ഞത്. വേടന്റെ പാട്ട് വിഘടനവാദം പ്രചരിപ്പിക്കുന്ന, വളർന്നു വരുന്ന തലമുറയുടെ മനസിലേക്ക് വിഷം കുത്തി വെക്കുന്ന കലാഭാസമായി അരങ്ങ് വാഴുകയാണ് എന്നായിരുന്നു മധുവിന്റെ വിമർശനം.