നെഹ്രുവിന്റെ ചരിത്രവസതി വില്പനക്ക്
ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു താമസിച്ചിരുന്ന ഡൽഹിയിലെ ചരിത്രപ്രാധാന്യമുള്ള വസതി വില്പനയ്ക്ക് ഒരുങ്ങുന്നു.
രാജ്യത്തെ റിയൽ എസ്റ്റേറ്റ് രംഗത്ത് ഇതുവരെ നടന്ന ഇടപാടുകളിൽ ഏറ്റവും വലിയ തുകയ്ക്കാണ് ഈ ബംഗ്ലാവ് കൈമാറ്റം ചെയ്യപ്പെടുന്നത്.
ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്ത പ്രകാരം, 1,100 കോടി രൂപയ്ക്കാണ് രാജസ്ഥാനിലെ രാജകുടുംബാംഗങ്ങളായ രാജ് കുമാരി കാക്കർ (Raj Kumari Kackar), ബീന റാണി (Bina Rani) എന്നിവർ വസതി വിൽക്കുന്നത്.
എന്നാൽ, ഈ ഇടപാടിൽ ബംഗ്ലാവ് വാങ്ങുന്നത് ആരാണെന്നത് ഇതുവരെ വ്യക്തമല്ല. റിപ്പോർട്ടുകൾ പ്രകാരം, ഒരു പ്രമുഖ മദ്യ വ്യവസായിയാണ് വാങ്ങുന്നതിന് മുന്നോട്ടു വന്നിരിക്കുന്നതെന്ന് സൂചനയുണ്ട്.
ചരിത്രബന്ധം
ഡൽഹിയിലെ മോത്തിലാൽ നെഹ്രു മാർഗിലെ ലുട്യൻസ് മേഖലയിൽ സ്ഥിതിചെയ്യുന്ന ഈ ബംഗ്ലാവ് നെഹ്രുവിന്റെ ജീവിതത്തോടും രാജ്യത്തിന്റെ സ്വാതന്ത്ര്യാനന്തര ചരിത്രത്തോടും അടുത്ത ബന്ധമുണ്ട്.
1946-ൽ ഇടക്കാല സർക്കാരിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷം നെഹ്രു 1948 വരെ ഇവിടെയാണ് താമസിച്ചത്.
തുടർന്ന്, അദ്ദേഹം തീൻ മൂർത്തി ഭവനിലേക്ക് മാറി. 1964-ൽ മരണമടയുന്നതുവരെ അവിടെയാണ് അദ്ദേഹം താമസിച്ചത്. പിന്നീട്, അത് നെഹ്രു മ്യൂസിയമായി മാറ്റി.
വിൽപ്പന സംബന്ധിച്ച വിശദാംശങ്ങൾ
മൂന്നേമുക്കാൽ ഏക്കർ സ്ഥലത്താണ് ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.
14,973.383 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ ഈ വസതി ഡൽഹിയിലെ ഏറ്റവും വിലപിടിപ്പുള്ള ഭൂമികളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
മുംബൈയിലെ ഒരു അഭിഭാഷക സ്ഥാപനം പുറത്തിറക്കിയ പരസ്യത്തിലാണ് വിൽപ്പന വാർത്ത പുറത്തുവന്നത്.
ഇടപാട് പൂർത്തിയായെങ്കിലും, വിൽപ്പന സംബന്ധിച്ച നിയമപരമായ തടസ്സങ്ങളോ തർക്കങ്ങളോ ഉണ്ടോയെന്ന് ഉറപ്പാക്കാനാണ് പരസ്യം നൽകിയതെന്ന് വ്യക്തമാക്കുന്നു.
മുൻ റെക്കോർഡ് തകർത്ത്
റിയൽ എസ്റ്റേറ്റ് രംഗത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ വില്പന 2023-ൽ മുംബൈ വർലിയിൽ രേഖപ്പെടുത്തിയതാണ്.
അന്ന് ലീന ഗാന്ധി 634 കോടി രൂപ മുടക്കി ഒരു ആഡംബരവീട് സ്വന്തമാക്കിയിരുന്നു. എന്നാൽ, 1,100 കോടി രൂപയുടെ ഇടപാടിലൂടെ നെഹ്രുവിന്റെ ഈ വസതി ഇന്ത്യയിലെ തന്നെ ഏറ്റവും വിലയേറിയ വിൽപ്പനയായി മാറുകയാണ്.
രാഷ്ട്രീയ-സാമൂഹിക ചർച്ചകൾ
സ്വാതന്ത്ര്യ സമരത്തെയും നെഹ്രുവിന്റെ നേതൃത്വത്തെയും ഓർമ്മിപ്പിക്കുന്ന ഈ വീടിന്റെ വിൽപ്പന വലിയൊരു ചർച്ചയായി മാറിയിരിക്കുകയാണ്.
ചരിത്രപാരമ്പര്യമുള്ള വസതികൾ സ്വകാര്യ കയ്യിലേക്ക് പോകുന്നതിന്റെ പ്രസക്തിയെക്കുറിച്ച് ചരിത്രകാരന്മാരും സാമൂഹിക പ്രവർത്തകരും ആശങ്ക പ്രകടിപ്പിക്കുന്നു.
മറുവശത്ത്, ഉടമസ്ഥാവകാശമുള്ള കുടുംബാംഗങ്ങൾക്കു അവരുടെ സ്വത്തിനെക്കുറിച്ചുള്ള തീരുമാനം എടുക്കുന്നത് സ്വാഭാവികമാണെന്നുമാണ് മറ്റൊരു വാദം.
English Sammary:
Jawaharlal Nehru’s historic residence in Delhi is set to be sold for ₹1,100 crore, making it India’s costliest real estate deal. Owned by Rajasthan royals, the bungalow carries deep historical significance.