ബെംഗളുരു: പാൽവില കൂട്ടി കർണാടക സർക്കാർ. കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി പാലിൻ്റെ വിലയാണ് സിദ്ധരാമയ്യ സർക്കാർ വർധിപ്പിച്ചത്.
ലിറ്ററിന് നാലു രൂപയാണ് കൂട്ടിയത്. കർഷക സംഘടനകളുടെയും ഫെഡറേഷന്റെയും ആവശ്യം കണക്കിലെടുത്താണ് വിലവർധനവ് എന്നാണ് കർണാടക സർക്കാരിന്റെ വിശദീകരണം.
ഇവിടത്തെ വൈദ്യുതി നിരക്കും സർക്കാർ പരിഷ്കരിച്ചിരുന്നു. പാൽ വില ലിറ്ററിന് 5 രൂപ കൂട്ടണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ പാൽ വില 4 രൂപ വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
തൈര് വിലയും കിലോഗ്രാമിന് 4 രൂപ കൂട്ടി. ഇപ്പോൾ അത് 54 രൂപയായി. മുമ്പ് തൈര് വില കിലോയ്ക്ക് 50 രൂപയായിരുന്നു. ഏറ്റവും ചെലവുള്ള നീലക്കവർ നന്ദിനി പാലിന് ലിറ്ററിന് 44 രൂരയായിരുന്നത് 48 രൂപയാക്കി.
സംസ്ഥാനമെമ്പാടും ആഘോഷിക്കുന്ന ഉഗാദി ഉത്സവത്തിന് തൊട്ടുമുമ്പാണ് കുത്തനെയുള്ള വില വർദ്ധനവ് വന്നത്. ഇതോടെ ഹോട്ടലുകളിലും, ബേക്കറികളിലും കാപ്പി, ചായ, എല്ലാ പാൽ ഉത്പ്പന്നങ്ങളുടെയും വില കുത്തനെ ഉയർന്നേക്കും.
മാർച്ച് 30 നാണ് കർണാടകയിലുടനീളം ആഘോഷിക്കുന്ന ഉഗാദി ഉത്സവം.അടുത്തിടെ മെട്രോ, ആർടിസി ബസ് ചാർജുകൾ വർദ്ധിപ്പിച്ചതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു.