‘ചക്കര’ യുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
കൊച്ചി: നടനും സംവിധായകനുമായ നാദിർഷായുടെ വളർത്തു പൂച്ച ‘ചക്കര’ യുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. പൂച്ച ചത്തത് ഹൃദയാഘാതം മൂലമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പേർഷ്യൻ ഇനത്തിൽപ്പെട്ട വളർത്തുപൂച്ചയെ എറണാകുളം മാമംഗലത്തെ മൃഗാശുപത്രി അധികൃതർ കൊന്നെന്നായിരുന്നു നാദിർഷ ആരോപിച്ചിരുന്നത്. ആശുപത്രിക്കെതിരെ അദ്ദേഹം പാലാരിവട്ടം പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
എന്നാൽ, പൂച്ചയുടെ കഴുത്തിൽ വലിഞ്ഞു മുറുക്കിയ പാടുകൾ ഇല്ലെന്നാണു ജില്ലാ വെറ്ററിനറി മേധാവി പൊലീസിനു കൈമാറിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
പൂച്ചയ്ക്കു നേരത്തേ തന്നെ ഹൃദ്രോഗം ഉണ്ടായിരുന്നതായും ഈ സാഹചര്യത്തിൽ ഗ്രൂം ചെയ്യുന്നതിനായി മയക്കാൻ കുത്തിവച്ചപ്പോൾ ഹൃദയാഘാതം സംഭവിച്ചുവെന്നുമാണ് റിപ്പോർട്ടിൽ ഉള്ളത്.
അതേസമയം നാദിർഷ ഉന്നയിച്ച ആരോപണങ്ങൾ ആശുപത്രി അധികൃതർ നേരത്തേ തന്നെ നിഷേധിച്ചിരുന്നു. പൂച്ചയ്ക്ക് അനസ്തേഷ്യ നൽകിയത് ഡോക്ടർ തന്നെയാണെന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി ഉടമ ഡോ. അനീഷ് ആന്റണി വ്യക്തമാക്കിയിരുന്നത്.
കൃത്യമായ അളവിലാണ് പൂച്ചയ്ക്ക് മരുന്നു നൽകിയത്. എന്നാൽ പെട്ടെന്നാണ് ഹൃദയസ്തംഭനമുണ്ടായതെന്നും ഡോക്ടർ പറഞ്ഞു.
മയക്കാതെ തന്നെ പൂച്ചയെ ഗ്രൂം ചെയ്യാമെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞിരുന്നുവെന്നും മയക്കാതെ ചെയ്യാൻ കഴിയില്ലെന്നു മകൾ പറഞ്ഞപ്പോൾ ഇതിനേക്കാൾ വലുതിനെ ചെയ്തിട്ടുണ്ടെന്നുമായിരുന്നു ജീവനക്കാർ പറഞ്ഞതെന്നുമായിരുന്നു നാദിർഷാ ആരോപിച്ചത്.
ജൂൺ 14 നായിരുന്നു സംഭവങ്ങളുടെ തുടക്കം. നാദിര്‍ഷ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആരോപണവുമായി രംഗത്തെത്തിയത്.
ഇതേ ആശുപത്രിയില്‍ മുന്‍പ് പോയിട്ടുണ്ടെന്നും ഇത്തവണ പരിചയമില്ലാത്ത ചിലരെയാണ് കണ്ടതെന്നും നാദിര്‍ഷ പറഞ്ഞിരുന്നു.
പരിചയമില്ലാത്തവർ അനസ്‌തേഷ്യ നല്‍കുന്നതിൽ ആശങ്കയുണ്ടായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കിരുന്നു.
ഇതിനേക്കാള്‍ വലുതിനെ തങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്നാണ് അവരുടെ മറുപടി. തുടര്‍ന്ന് അനസ്‌തേഷ്യ ചെയ്യുന്നതിന് മുന്നോടിയായി അവര്‍ പൂച്ചയുടെ കഴുത്തില്‍ കുരുക്കിട്ടു. പിന്നീട് കാണുന്നത് പൂച്ചയുടെ ജഡമായിരുന്നു എന്നും ആണ് നാദിര്‍ഷ പറഞ്ഞത്.
തുടർന്ന് അനസ്‌തേഷ്യയാണോ അതോ കഴുത്തില്‍ കുരുക്കിട്ടതാണോ പൂച്ചയുടെ മരണകാരണമെന്ന് അറിയണം. പൂച്ചയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നും നാദിര്‍ഷ ആവശ്യപ്പെടുകയായിരുന്നു.
നാദിര്‍ഷ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ
ERNAKULAM PET Hospital, Near Renai medictiy, Palarivattom ( mamangalam ) നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാന്‍ കൊണ്ടുപോയതിന്റെ പേരില്‍ ഒന്നുമറിയാത്ത കുറെ ബംഗാളികളുടെ (ഒപ്പം മലയാളികളും ഉണ്ട്) കയ്യില്‍ കൊടുത്ത് കൊന്നുകളഞ്ഞ ദുഷ്ടന്മാര്‍ ഉള്ള ഈ ഹോസ്പിറ്റലില്‍ ദയവുചെയ്ത് നിങ്ങളാരും നിങ്ങളുടെ പ്രിയപ്പെട്ട Pet മായി ചെന്ന് അബദ്ധം സംഭവിക്കരുത്.
ഇവിടെ ഉള്ളവര്‍ക്ക് ഒരു തേങ്ങയും അറിയില്ല. ഒരു വിവരവുമില്ലാത്ത വിദ്യാഭ്യാസമില്ലാത്ത ഡോക്ടര്‍മാര്‍ എന്ന് പറഞ്ഞിരിക്കുന്ന ഈ വൃത്തികെട്ടവന്മാരുടെ കയ്യില്‍ നിങ്ങളുടെ പ്രിയപ്പെട്ട pestനെ നല്‍കരുതേ…
ഞാന്‍ കേസ് കൊടുത്തിട്ടുണ്ട് – എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്. നാദിർഷായുടെ കുറിപ്പിന് പിന്നാലെ നിരവധി പേരാണ് അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയത്.
Summary: The post-mortem report of actor and director Nadirshah’s pet cat ‘Chakkara’ has been released. The report confirms that the cat died due to a heart attack, putting an end to speculation about its sudden death.