യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ മഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമെന്ന പ്രസ്താവനയിൽ മാപ്പ് പറയില്ലെന്ന് എം.വി ഗോവിന്ദൻ. രാഹുലിന്റെ വക്കീൽ നോട്ടിസ് കിട്ടിയിട്ടില്ല. താൻ പറഞ്ഞത് കോടതി വിധി പരിശോധിച്ച ശേഷമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നോട്ടീസ് അയച്ചത്.
ജാമ്യത്തിനായി രാഹുൽ മാങ്കൂട്ടത്തിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നും പരാജയം മറച്ചുവയ്ക്കാനും രാഹുൽ ഹീറോയെന്ന് വരുത്താനും ശ്രമം നടക്കുന്നുവെന്നും ജയിലിൽ കിടക്കാൻ ആർജവം കാട്ടണമെന്നമെന്നുമായിരുന്നു എം.വി.ഗോവിന്ദൻറെ പരാമർശം. മാത്രമല്ല രാഹുൽ മാങ്കൂട്ടത്തിലിന്റെ വക്കീൽ നോട്ടീസിനെ നിയമപരമായി നേരിടാനാണ് സിപിഐഎം തീരുമാനം.രാഹുൽ മാങ്കൂട്ടത്തിലിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ട കാര്യമാണെന്നും കോടതിവിധി ഉദ്ധരിച്ചാണ് താൻ പറഞ്ഞതെന്നും എം വി ഗോവിന്ദൻ വിശദീകരിച്ചു.
ജാമ്യത്തിനായി ഡിസ്ചാർജ് സർട്ടിഫിക്കറ്റും ആരോഗ്യ വിവരങ്ങൾ ഉൾപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റും രാഹുൽ കോടതിയിൽ ഹാജരാക്കിയിരുന്നു. ജാമ്യാപക്ഷയിൽ വാദംകേട്ട ശേഷം വീണ്ടും ജനറൽ ആശുപത്രിയിൽ പരിശോധന നടത്താൻ കോടതി നിർദ്ദേശിച്ചിരുന്നു. അതനുസരിച്ച് ലഭിച്ച വൈദ്യപരിശോധന റിപ്പോർട്ട് കണക്കിലെടുത്ത് രാഹുലിന് ജാമ്യം നിഷേധിക്കുകയായിരുന്നു.ഇതിനു പിന്നാലെയാണ് രാഹുൽ ഹാജരാക്കിയ സർട്ടിഫിക്കറ്റിനെതിരെ സിപിഐഎം രംഗത്ത് വന്നത്.
Read Also : സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് തിങ്കളാഴ്ച അവധി