ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനെച്ചൊല്ലി തർക്കം; കോളജ് പ്രഫസറെ കുത്തിക്കൊലപ്പെടുത്തി സഹയാത്രികൻ
മുംബൈ: ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സഹയാത്രികനെ കുത്തിക്കൊലപ്പെടുത്തി യുവാവ്. മുംബൈ മലാഡ് റെയിൽവേ സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
മുംബൈ സ്വദേശിയും കോളജ് പ്രഫസറുമായ അലോക് കുമാർ സിങ്ങാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ 12 മണിക്കൂറിനുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തു.
27 കാരനായ ഓംകാർ ഷിൻഡെയാണ് പിടിയിലായത്.
ശനിയാഴ്ച വൈകിട്ടാണ് ട്രെയിനിൽ വച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. അലോക് കുമാറും ഷിൻഡെയും ഒരേ കംപാർട്ട്മെന്റിലായിരുന്നു യാത്ര ചെയ്തത്.
തിരക്കേറിയ കംപാർട്ട്മെന്റുകളിൽ കയറുന്നതിനെയും ഇറങ്ങുന്നതിനെയും കുറിച്ചുള്ള വാക്കുതർക്കമാണ് പിന്നീട് രൂക്ഷമായത്.
തർക്കത്തിനിടെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഷിൻഡെ അലോക് കുമാറിനെ ആക്രമിക്കുകയായിരുന്നു. അലോകിനെ ഒന്നിലധികം തവണ കുത്തിയതായാണ് റിപ്പോർട്ടുകൾ.
ആക്രമണത്തിന് ശേഷം പ്രതി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളിൽ നീല ജീൻസും വെള്ള ഷർട്ടും ധരിച്ച ഒരാൾ ഓടിപ്പോകുന്നത് വ്യക്തമായതോടെ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
ട്രെയിനിൽ വച്ച് പെട്ടെന്നുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
എന്നാൽ അതിശക്തമായ ദേഷ്യത്തിൽ ഒരാളെ ഒന്നിലധികം തവണ കുത്തിയതിൽ മറ്റ് കാരണങ്ങളുണ്ടോയെന്നും, ഇരുവരും തമ്മിൽ നേരത്തെ ശത്രുത ഉണ്ടായിരുന്നോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
അലോകിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അലോക് കുമാർ സിങ്ങിന്റെ പിതാവ് അനിൽ കുമാർ സിങ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ സുരക്ഷാ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണെന്നും പൊലീസ് അറിയിച്ചു.
English Summary:
A college professor was stabbed to death following a dispute over getting down from a train at Malad railway station in Mumbai. The victim, Alok Kumar Singh, was attacked multiple times by co-passenger Omkar Shinde (27). The accused fled the scene but was arrested by police within 12 hours using CCTV footage. Police are investigating whether there was any prior enmity between the two.
mumbai-train-dispute-professor-stabbed-to-death
Mumbai, Train Crime, Stabbing, Murder, Malad Railway Station, Police Investigation, Crime News









