തിരുവനന്തപുരം; അനധികൃത റെന്റ് എ കാർ ഇടപാടുകൾക്ക് തടയിടാൻ കർശന നടപടിയുമായി സംസ്ഥാന മോട്ടോർ വാഹന വകുപ്പ്.
സ്വകാര്യ വാഹനങ്ങൾ മറ്റ് വ്യക്തികളുടെ ഉപയോഗത്തിനായി പണമോ പ്രതിഫലമോ വാങ്ങി നൽകുന്നത് മോട്ടോർ വാഹന നിയമപ്രകാരം ശിക്ഷാർഹമാണ്. അനധികൃതമായി വാടകയ്‌ക്ക് നൽകുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യുന്നതുൾപ്പെടെയുളള കർശന നടപടികൾ സ്വീകരിക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു.
സ്വകാര്യ വാഹനങ്ങൾ സ്ഥിരമായി മറ്റ് വ്യക്തികളുടെ ഉപയോഗത്തിനായി വിട്ടു നൽകുന്നതും കുറ്റകരമാണ്. മാത്രമല്ല സ്ഥിരമായി പല വ്യക്തികളെ വിമാനത്താവളം റെയിൽവേ സ്റ്റേഷൻ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങൡ കൊണ്ടുവരികയോ കൊണ്ടുപോകുകയോ ചെയ്യുന്നതും കുറ്റകരമാണെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു.
പത്രമാദ്ധ്യമങ്ങൾ വഴിയോ സോഷ്യൽ മീഡിയ വഴിയോ പരസ്യം നൽകി സ്വകാര്യ വാഹനങ്ങൾ മറ്റുളളവരുടെ ഉപയോഗത്തിനായി വാടകയ്‌ക്ക് നൽകുന്നതും നിയമപ്രകാരം ശിക്ഷാർഹമാണെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ പറഞ്ഞു.
8 സീറ്റിൽ കൂടുതൽ ഘടിപ്പിച്ച വാഹനങ്ങൾ വാഹന ഉടമയുടെയും കുടുംബാംഗങ്ങളുടെയും മാത്രം ഉപയോഗത്തിന് വേണ്ടിയുളളതാണെന്ന സത്യവാങ്മൂലം ഉടമ നൽകുന്നതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ വാഹനമായി രജിസ്റ്റർ ചെയ്ത് നൽകുന്നത്. ഇത്തരം വാഹനങ്ങൾ എന്ത് ആവശ്യത്തിന്റെ പേരിലായാലും മറ്റുളളവരുടെ ഉപയോഗത്തിന് വിട്ടു നൽകുന്നത് നിയമവിരുദ്ധമാണെന്നും പത്രക്കുറിപ്പിൽ പറയുന്നു.
മോട്ടോർ വാഹന നിയമത്തിൽ അനുവദിക്കുന്ന റെന്റ് എ ക്യാബ് എന്ന സംവിധാനത്തിൽ വാഹനം വാടകയ്‌ക്ക് നൽകണമെങ്കിൽ അൻപതിൽ കുറയാത്ത ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുളള വാഹനങ്ങളും അനുബന്ധ സൗകര്യങ്ങളും ആവശ്യമാണെന്ന നിയമം ശക്തമാക്കും.
മോട്ടോർ സൈക്കിളുകളും ബൈക്കുകളും വാടകക്ക് നൽകാനും റെന്റ് എ മോട്ടോർസൈക്കിൾ എന്ന സ്‌കീം പ്രകാരമുളള ലൈസൻസും നിയമപ്രകാരം ആവശ്യമാണ്. 5 മോട്ടോർസൈക്കിളുകൾ ട്രാൻസ്‌പോർട്ട് വാഹനമായി രജിസ്റ്റർ ചെയ്താൽ മാത്രമേ ഇതിനുള്ള ലൈസൻസ് ലഭിക്കുകയുളളൂ.
സ്വകാര്യ വാഹനങ്ങൾ അനധികൃതമായി വാടകയ്‌ക്ക് കൊടുക്കുന്നത് സംബന്ധിച്ച പരാതികൾ വ്യാപകമാണെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ പറഞ്ഞു. പരാതികൾ ലഭിക്കുന്ന വാഹനങ്ങളെക്കുറിച്ച് അന്വേഷിച്ച് ദുരുപയോഗം തെളിഞ്ഞാൽ കർശന നടപടികൾ ഉടമയ്‌ക്കെതിരെ സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് പറയുന്നു.
അടുത്തിടെ ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ ആറ് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ അപകടത്തിൽപെട്ട ടവേര വാഹനം വാടകയ്‌ക്ക് എടുത്തതാണെന്ന് പരാതികൾ ഉയർന്നിരുന്നു. റെന്റിന് നൽകിയതല്ലെന്നും പരിചയത്തിന്റെ പുറത്താണ് വാഹനം നൽകിയതെന്നും ഉടമ വ്യക്തമാക്കിയെങ്കിലും പിന്നീട് വാടകയ്‌ക്ക് നൽകിയതാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പിന്നീട് പുറത്തുവന്നിരുന്നു.