യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് എടയന്നൂരിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ആകാശ് തില്ലങ്കേരിക്ക് ലൈസൻസ് ഇല്ലെന്ന് വ്യക്തമാക്കി മോട്ടോർ വാഹന വകുപ്പ്. ഇതുസംബന്ധിച്ച് വയനാട് എൻഫോഴ്‌സ്മെൻ്റ് ആർടിഒക്ക് റിപ്പോർട്ട് നൽകി. ഗതാഗത നിയമങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ട് ആകാശ് തില്ലങ്കേരി നടത്തിയ ജീപ്പ് യാത്രയ്‌ക്കെതിരെ ഹൈകോടതിയും രംഗത്തെത്തിയിരുന്നു. സംഭവത്തിൽ നേരത്തെ യൂത്ത് കോൺഗ്രസ് പരാതി നൽകിയിരുന്നു.Motor Vehicle Department says Akash Tillankeri does not have a license
വയനാട് പനമരം ടൗണിൽ ആയിരുന്നു നിയമങ്ങൾ കാറ്റിൽപ്പറത്തിയുള്ള ആകാശ് തില്ലങ്കേരിയുടെ യാത്ര. കണ്ണൂരിൽ നിന്നും വയനാട്ടിലേക്കായിരുന്നു ആകാശ് തില്ലങ്കേരിയുടെയും അനുയായികളുടെയും യാത്ര. നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയായിരുന്നു യാത്ര. മോഡിഫൈ ചെയ്ത വാഹനത്തിലുള്ള യാത്രയുടെ ദൃശ്യങ്ങൾ ആകാശ് തില്ലങ്കേരി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ആകാശിനൊപ്പം മറ്റ് രണ്ടുപേരും ദൃശ്യങ്ങളിലുണ്ട്.
യൂത്ത് കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വയനാട് ആർടിഒ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതേസമയം മോട്ടോർ വാഹനനിയമം ലംഘിച്ചുള്ള ആകാശ് തില്ലങ്കേരിയുടെ നിയമവിരുദ്ധ യാത്രയിൽ കർശന നടപടിയെടുക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. സംഭവത്തിൽ സ്വമേധയാ കേസെടുക്കുമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. പൊതുസ്ഥലത്ത് നിയമം ലംഘിച്ചത് ക്രിമിനൽ കേസിലെ പ്രതിയാണെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആകാശ് തില്ലങ്കേരി പനമരം നഗരത്തിലൂടെ റോഡുനിയമങ്ങൾ ലംഘിച്ചാണ് ജീപ്പ് ഓടിച്ചത്. നമ്പർ പ്ലേറ്റില്ലാത്ത ജീപ്പിൽ സീറ്റ് ബെൽറ്റിടാതെയായിരുന്നു യാത്ര. മറ്റു രണ്ടുപേരും വാഹനത്തിലുണ്ടായിരുന്നു.
ഞായറാഴ്ചയാണ് സാധാരണ ടയറുകൾക്ക് പകരം ഭീമൻ ടയറുകൾ ഘടിപ്പിച്ച ജീപ്പുമായി ആകാശും കൂട്ടാളികളും നഗരത്തിലിറങ്ങിയത്. ഇതിന്റെ വീഡിയോകൾ എഡിറ്റ് ചെയ്ത് മ്യൂസിക്കും ഡയലോഗുമടക്കം ചേർത്ത് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വയനാട് ആർ.ടി.ഒക്ക് പരാതി നൽകി.
എവിടെയാണ് സംഭവം നടന്നതെന്ന് അറിയാൻ സി.സി.ടി.വികൾ പരിശോധിക്കുകയാണെന്ന് വാഹന വകുപ്പ് അറിയിച്ചു. പനമരം ടൗണിലൂടെയും അപ്രോച്ച് പാലത്തിലൂടെയും വെള്ള ഷർട്ടുമണിഞ്ഞാണ് ജീപ്പിൽ സഞ്ചരിക്കുന്നത്. പനമരം കോഫി ഹൗസിന് മുന്നിൽ നിന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ കൂടെ ഫോട്ടോ എടുക്കുകയും ചെയ്തിട്ടുണ്ട്.