ചേരയെ കൊന്നപ്പോള്‍ കരിമൂര്‍ഖന്‍ വന്ന അവസ്ഥയായി: ‘100 മണിക്കൂർ യുദ്ധം’ അഞ്ചാം ദിവസത്തിലേക്ക്; അമേരിക്ക–ഇസ്രയേൽ കണക്കുകൂട്ടൽ പാളിയോ?
ചേരയെ കൊന്നപ്പോള്‍ കരിമൂര്‍ഖന്‍ വന്ന അവസ്ഥയായി ഇറാനില്‍: ‘100 മണിക്കൂർ യുദ്ധം’ അഞ്ചാം ദിവസത്തിലേക്ക്; അമേരിക്ക–ഇസ്രയേൽ കണക്കുകൂട്ടൽ പാളിയോ?
ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രയേലും ആരംഭിച്ച സൈനികാക്രമണം അപ്രതീക്ഷിതമായ രാഷ്ട്രീയ വഴിത്തിരിവിലേക്ക് നീങ്ങുന്നു.
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ വധത്തോടെ തന്ത്രപരമായ വിജയം നേടിയെന്ന വിലയിരുത്തലുകൾ ഉയർന്നിരിക്കെ, പിന്‍ഗാമിയായി അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമനയി അധികാരമേൽക്കുന്നത് പശ്ചിമേഷ്യയിലെ ശക്തിസമവാക്യങ്ങളെ വീണ്ടും അനിശ്ചിതത്വത്തിലാക്കുകയാണ്.
ഇറാന്റെ ആണവപദ്ധതികൾ തടയുക, പശ്ചിമേഷ്യയിൽ പാശ്ചാത്യ സ്വാധീനം ശക്തിപ്പെടുത്തുക, ഖമനയി ഭരണത്തെ തകർക്കുക — ഇത്തരമൊരു ബഹുസ്തര ലക്ഷ്യങ്ങളോടെയാണ് അമേരിക്കയും ഇസ്രയേലും ഇറാനെതിരായ ആക്രമണം ആരംഭിച്ചതെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ.
ഖമനയിയുടെ വധത്തോടെ യുദ്ധത്തിന്റെ ആദ്യഘട്ട ലക്ഷ്യം കൈവരിച്ചതായി തോന്നിച്ചെങ്കിലും, അതിന് പിന്നാലെ ഉണ്ടായ രാഷ്ട്രീയ നീക്കം വാഷിംഗ്ടണിനും ടെൽ അവീവിനും വെല്ലുവിളിയാകുന്നു.
വലിയ രാഷ്ട്രീയ പരിചയമില്ലെങ്കിലും മുൻ സൈനികനും കടുത്ത നിലപാടുകൾക്കു പേരുകേട്ടയാളുമായ മൊജ്തബ ഖമനയിയെ വിദഗ്ധ സമിതി ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
ഇത് പാശ്ചാത്യ രാജ്യങ്ങളുടെ കണക്കുകൂട്ടലുകൾക്ക് തിരിച്ചടിയാണെന്നാണ് വിദേശകാര്യ വിദഗ്ധർ വിലയിരുത്തുന്നത്. “ചേരയെ കൊന്നപ്പോൾ കരിമൂർഖൻ വന്ന അവസ്ഥയാണ് ഇറാനിൽ,” എന്ന് വിദേശകാര്യ വിശകലന വിദഗ്ധൻ ഡോ. പി. അനിൽകുമാർ പ്രതികരിച്ചു.
ഖമനയി ഭരണത്തിന് പകരം മൃദുസമീപനമുള്ള നേതാവിനെ പ്രതീക്ഷിച്ചിരുന്ന അമേരിക്കക്കും ഇസ്രയേലിനും മൊജ്തബയുടെ ഉയർച്ച പുതിയ ആശങ്കകളാണ് സൃഷ്ടിക്കുന്നത്.
പ്രോക്സി ഗ്രൂപ്പുകളെ തകർത്തും ഇറാനിൽ പാശ്ചാത്യ അനുകൂല ഭരണകൂടം രൂപീകരിക്കുമെന്ന പ്രതീക്ഷയും ഇപ്പോൾ ദൂരസ്ഥമായി മാറുന്നു.
മറിച്ച്, പിതാവിനെയും കുടുംബത്തെയും നഷ്ടപ്പെട്ട മൊജ്തബ കൂടുതൽ കടുത്ത നിലപാടുകളിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
അതേസമയം, ഈ യുദ്ധത്തിലൂടെ ഗൾഫ് രാജ്യങ്ങളെ ഇറാനെതിരെ കൂട്ടിയിണക്കാനും, എണ്ണസമ്പന്ന മേഖലയിലെ സ്വാധീനം വർധിപ്പിക്കാനും അമേരിക്ക ശ്രമിക്കുമെന്ന സൂചനകളും ശക്തമാണ്.
പ്രധാന എണ്ണപ്പാതയായ ഹോർമുസ് കടലിടുക്ക് ഉൾപ്പെടെ മേഖലയിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ ആഗോള എണ്ണവിപണിയും ജാഗ്രതയിലാണ്.
‘100 മണിക്കൂർ യുദ്ധം’ എന്ന പ്രഖ്യാപനത്തോടെ തുടങ്ങിയ ആക്രമണം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
ആയുധശേഖരത്തിലെ സമ്മർദ്ദം, സാമ്പത്തിക പ്രത്യാഘാതങ്ങൾ, അന്താരാഷ്ട്ര സമ്മർദ്ദം എന്നിവ കണക്കിലെടുത്ത് യുദ്ധം ദീർഘകാലം നീളാനിടയില്ലെന്നാണ് ചില വിലയിരുത്തലുകൾ.
എന്നാൽ ഇറാൻക്ക് ഇത് മാനപ്രശ്നമാണ്.
പ്രധാന നേതാവിനെയും നൂറുകണക്കിന് സാധാരണക്കാരെയും നഷ്ടമായ സാഹചര്യത്തിൽ പിന്മാറാതെ ശക്തമായ തിരിച്ചടി നൽകാനായിരിക്കും ഇറാന്റെ ശ്രമം. ഹിസ്ബുല്ല ഉൾപ്പെടെയുള്ള സഖ്യഗ്രൂപ്പുകളുടെ പിന്തുണയും ഇറാനെ ശക്തിപ്പെടുത്തുന്ന ഘടകമാണ്.
പശ്ചിമേഷ്യയിലെ ശക്തിസമവാക്യങ്ങൾ ഇനിയും മാറ്റം കാണാനിടയുള്ള ഈ യുദ്ധം, അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ അധ്യായം തുറക്കുന്നതായി വിദഗ്ധർ നിരീക്ഷിക്കുന്നു.
ENGLISH SUMMARY
The US-Israel offensive on Iran, launched with objectives including halting its nuclear ambitions and toppling Supreme Leader Ayatollah Ali Khamenei, has taken a dramatic turn. Following Khamenei’s reported assassination, his son Mojtaba Khamenei has been chosen as the new Supreme Leader. Analysts suggest this unexpected succession may complicate Western strategic goals, potentially escalating tensions further in West Asia.









