‘മോഹൻലാലിന് പട്ടാളത്തിൽ നിന്ന് ഒന്നും ലഭിക്കുന്നില്ല’; പരിഹസിച്ചവർക്കുള്ള മറുപടിയുമായി മേജർ രവി
മോഹൻലാലിന് ഇന്ത്യൻ ആർമി നൽകിയ ലെഫ്റ്റനന്റ് കേണൽ പദവിയെ പരിഹസിച്ചവർക്കുള്ള മറുപടിയുമായി സംവിധായകനും മുൻ സൈനിക ഉദ്യോഗസ്ഥനുമായ മേജർ രവി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.
മോഹൻലാലിന് ലെഫ്റ്റനന്റ് കേണൽ പദവി “കൊടുത്തു” എന്നാണ് ചിലർ പറയുന്നത്. എന്നാൽ അത് ശരിയായ ഭാഷയല്ലെന്നും, ഔദാര്യമായി നൽകിയ ഒന്നല്ലെന്നും മേജർ രവി പറഞ്ഞു.
മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി താൻ സംവിധാനം ചെയ്ത സൈനിക പശ്ചാത്തലമുള്ള സിനിമകൾ ആർമി ക്ലിയറൻസിനായി സൈനിക ഉദ്യോഗസ്ഥർക്കു കാണിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി.
അവ കണ്ടശേഷമാണ് ചില മലയാളി ഓഫീസർമാരും ജനറലുകളും ചേർന്ന് മോഹൻലാലിനെ ആർമിയുടെ അംബാസഡറായി പരിഗണിക്കാമോ എന്ന ചർച്ച ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
“മോഹൻലാൽ എന്ന വികാരത്തിൽ ആർമിയിൽ ചേർന്ന യുവാക്കളുണ്ട്. അത് എല്ലാവർക്കും മനസ്സിലാവണമെന്നില്ല,” എന്നും മേജർ രവി കൂട്ടിച്ചേർത്തു.
ഈ പദവിയിൽ നിന്ന് മോഹൻലാലിന് വ്യക്തിപരമായ ഒന്നും ലഭിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“കശ്മീരിലേക്ക് പോകുമ്പോൾ ടിക്കറ്റ് പോലും ലാലാണ് എടുത്ത് പോകുന്നത്.
അവിടെ താമസം പട്ടാളത്തിന്റെ ഗസ്റ്റ് ഹൗസിലായിരിക്കും. യൂണിഫോം അടക്കം എല്ലാം അദ്ദേഹം തന്നെ തയപ്പിക്കണം. പട്ടാളത്തിന്റെ ഒരു കുപ്പി മദ്യം പോലും അദ്ദേഹത്തിന് ലഭിക്കില്ല,” എന്നായിരുന്നു മേജർ രവിയുടെ വാക്കുകൾ.
ആർമിക്ക് ഗുണകരമായ വ്യക്തിയാണെന്ന തിരിച്ചറിവിലാണ് ഈ പദവി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
2009-ലാണ് മോഹൻലാലിന് ഇന്ത്യൻ ടെറിറ്റോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ചത്. നിരവധി സിനിമകളിൽ സൈനിക കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം ആർമിയുടെ വിവിധ പരിപാടികളിലും സജീവമായി പങ്കെടുത്തിട്ടുണ്ട്.
ഇന്ത്യൻ ആർമിയുടെ 122 ഇൻഫൻട്രി ബറ്റാലിയൻ (ടിഎ) മദ്രാസ് യൂണിറ്റുമായി ബന്ധപ്പെട്ടാണ് മോഹൻലാൽ പ്രവർത്തിക്കുന്നത്. ആർമിയിൽ ചേർന്നതിന് ശേഷം കേരളത്തിൽ നിന്ന് സൈന്യത്തിലേക്ക് ചേരുന്നവരുടെ എണ്ണം വർധിച്ചുവെന്നതും അദ്ദേഹം മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ഉരുൾപൊട്ടലിൽ തകർന്ന വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിൽ ആർമി യൂണിഫോം ധരിച്ച് എത്തിയതും വലിയ ശ്രദ്ധ നേടിയിരുന്നു.









