ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മകൾ ഹോളി ആഘോഷിച്ച സംഭവത്തെ വിമർശിച്ച് മൗലാന ഷഹബുദ്ദീൻ റസ്വി.
ഇസ്ലാം മതവിശ്വാസിയായ മുഹമ്മദ് ഷമി അദ്ദേഹത്തിന്റെ മകളെ ഹോളി ആഘോഷിക്കാൻ അനുവദിക്കുന്നത് ശരിയത്ത് വിരുദ്ധവും മതനിന്ദയുമാണെന്നായിരുന്നു അഖിലേന്ത്യ മുസ്ലീം ജമാഅത്ത് അദ്ധ്യക്ഷന്റെ പ്രതികരണം.
നിങ്ങളുടെ കുട്ടികളെ ശരിയത്ത് വിരുദ്ധമായത് ചെയ്യാൻ അനുവദിക്കരുതെന്ന് മുഹമ്മദ് ഷെമിയോടും കുടുംബത്തോടും നേരത്തേ തന്നെ അഭ്യർത്ഥിച്ചിരുന്നെന്നും മൗലാന ഷഹബുദ്ദീൻ റസ്വി പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പറയുന്നു.
മുഹമ്മദ്ഷമിയുടെ മകൾ ചെറിയ കുട്ടിയാണ്. ഹോളി എന്താണെന്ന് അറിയാതെയാണ് അവൾ ഹോളി ആഘോഷിക്കുന്നതെങ്കിൽ അതൊരു കുറ്റകൃത്യമല്ല.
പക്ഷെ അവൾ പൂർണബോധ്യത്തോടെ, ഹോളി എന്താണെന്ന് മനസിലാക്കിയിട്ടും ആഘോഷിച്ചാൽ അത് ശരിയത്ത് വിരുദ്ധമാണെന്ന് റസ്വി പറഞ്ഞു.
ഷമിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും നേരത്തെ തന്നെ ഇക്കാര്യം അഭ്യർത്ഥിച്ചിട്ടുള്ളതാണ്. നിങ്ങളുടെ കുട്ടികൾ ശരിയത്ത് വിരുദ്ധമായത് ചെയ്യാൻ അനുവദിക്കരുത്.
ഹിന്ദുക്കൾക്ക് ഹോളി വലിയ ആഘോഷമായിരിക്കുമെന്നും പക്ഷെ മുസ്ലീങ്ങൾ ഹോളി ആഘോഷം ഒഴിവാക്കുക തന്നെ വേണം. ശരിയത്ത് നിയമം മനസിലാക്കിയതിന് ശേഷം ഹോളി ആഘോഷിക്കുന്നത് കുറ്റകൃത്യമാണെന്നും റസ്വി ഓർമിപ്പിച്ചു.
ചാമ്പ്യൻ ട്രോഫി മത്സരങ്ങൾക്കിടെ റംസാൻ വ്രതം അനുഷ്ഠിക്കാത്തതിന് മുഹമ്മദ് ഷമിയെ കുറ്റപ്പെടുത്തി ഷഹബുദ്ദീൻ റസ്വി രംഗത്തെത്തിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
എന്നാൽ, പുതിയതായി പുറത്തുവിട്ട വീഡിയോയിൽ ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിക്കാനും ഇസ്ലാമിക പുരോഹിതൻ മറന്നില്ല.
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും എല്ലാ ടീമംഗങ്ങൾക്കും ഷമിക്കും ഹൃദയാഭിവാദ്യങ്ങൾ എന്നായിരുന്നു അഖിലേന്ത്യ മുസ്ലീം ജമാഅത്ത് അദ്ധ്യക്ഷന്റെ പ്രശംസ.
എന്നാൽ റംസാൻ വ്രതം അനുഷ്ഠിക്കാതിരിക്കുന്ന ഷമിയുടെ നടപടി തെറ്റാണെന്നായിരുന്നു നേരത്തെ ഇദ്ദേഹം പറഞ്ഞത്.
ഏതെങ്കിലും കാരണത്താൽ വ്രതമെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ റംസാൻ മാസത്തിന് ശേഷം അത് എടുത്ത് തീർക്കണമെന്നും ഇയാൾ ഉപദേശിച്ചിരുന്നു.
സംഭവം വലിയ വിവാദമായതിന് ശേഷം ഇപ്പോഴാണ് ഷമിയുടെ മകൾ ഹോളി ആഘോഷിച്ചതിനെ വിമർശിച്ച് വീണ്ടും മൗലാന ഷഹബുദ്ദീൻ റസ്വി രംഗത്തെത്തിയിരിക്കുന്നത്”