ഇടുക്കി: സെല്‍ഫി എടുക്കുന്നതിനിടെ അബദ്ധത്തിൽ കൊക്കയിലേക്ക് വീണ ഒന്നര ലക്ഷത്തിന്റെ മൊബൈല്‍ഫോണ്‍ എടുത്തു നല്‍കി അഗ്നിരക്ഷാ സേന. വാഗമണ്‍ കാണാനെത്തിയ കിടങ്ങൂര്‍ സ്വദേശിയായ ഹരികൃഷ്ണൻ എന്ന വിദ്യാർത്ഥിയുടെ ഫോണ്‍ ആണ് അബദ്ധത്തില്‍ കൊക്കയില്‍ വീണത്. കാഞ്ഞാര്‍-വാഗമണ്‍ കണ്ണിക്കല്‍ വ്യൂപോയിന്റില്‍ സെല്‍ഫിയെടുക്കുന്ന സമയത്ത് 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് ഫോൺ വീഴുകയായിരുന്നു.
എന്നാൽ താഴെ കല്ലുകള്‍ക്കിടയില്‍ ഫോണ്‍ തട്ടിനിന്നതുകൊണ്ട് കണ്ടെത്താന്‍ കഴിഞ്ഞു. ഫോണ്‍ ഉപേക്ഷിച്ചു പോകാന്‍ കഴിയാത്തതിനാല്‍ മൂലമറ്റം അഗ്‌നിരക്ഷാസേനയെ വിളിക്കുകയായിരുന്നു. സീനിയര്‍ ഓഫീസര്‍ അനൂപിന്റെ നേതൃത്വത്തില്‍ ടീം സ്ഥലത്തെത്തി. 90 അടിയോളം താഴ്ചയില്‍ രണ്ട് കല്ലുകള്‍ക്കിടയിലായിരുന്നു ഫോണ്‍ കിടന്നിരുന്നത്. സേനാംഗം മനു ആന്റണി രണ്ട് വടങ്ങള്‍ കൂട്ടിക്കെട്ടി താഴേയ്ക്കിറങ്ങി ഫോണ്‍ എടുത്തുകൊടുത്തു.
എറണാകുളം സ്വദേശിയും വിദ്യാര്‍ഥിയുമായ ഹരികൃഷ്ണനും കൂട്ടുകാരും വാഗമണ്ണിൽ എത്തിയതാണ്. സേനാംഗങ്ങളായ എം പി ഷിജു, ബി എച്ച് അനീഷ്, ജി പ്രദീപ്, എന്‍ കെ സതീഷ് കുമാര്‍ എന്നിവരുടെ സംഘമാണ് ഫോൺ കണ്ടെത്തി നൽകിയത്.
Read Also: അത്യുഷ്ണം; തെരഞ്ഞെടുപ്പിനിടെ യുപിയിൽ മരിച്ചത് 33 ഉദ്യോഗസ്ഥർ