എറണാകുളം: പിറവത്ത് നിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥി അർജുനെ കണ്ടെത്തി. കോയമ്പത്തൂരിൽ നിന്നും കുട്ടി വീട്ടിലേക്ക് വിളിക്കുകയായിരുന്നു. പാലക്കാടുള്ള ബന്ധുക്കൾ കോയമ്പത്തൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
അർജുനെ വീട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. തിങ്കളാഴ്ച സ്‌കൂളിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അർജുൻ തിരിച്ചെത്തിയില്ല. ഇതോടെയാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്.
ഓണക്കൂർ കരയോഗപ്പടിക്ക് സമീപം ഓലോത്തിൽ വീട്ടിൽ രഘുനാഥന്റെ മകനാണ് അർജുൻ. മാതാപിതാക്കൾ വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മകൻ വീട്ടിലെത്തിയില്ലെന്ന കാര്യം അറിഞ്ഞത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ അർജുൻ സ്കൂളിലെത്തിയിരുന്നില്ലെന്നും ബോദ്ധ്യപ്പെട്ടിരുന്നു. അന്ന് വൈകിട്ട് കുട്ടി പേപ്പതിയിൽ ബസിറങ്ങിയെന്ന് സ്വകാര്യ ബസ് കണ്ടക്ടർ നൽകിയ വിവരത്തെ തുടർന്ന് അവിടെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് ആണ് പൊലീസിൽ വിവരമറിയിച്ചത്.
താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം
കോഴിക്കോട്: താമരശേരി ചുരത്തിൽ നാളെയും നിയന്ത്രണം തുടരുമെന്ന് പൊലീസ് അറിയിച്ചു. ബലിപെരുന്നാൾ അവധിക്ക് പിന്നാലെയെത്തുന്ന ഞായറാഴ്ചയായതിനാൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകാനിടയുള്ള സാഹചര്യത്തിലാണ് നടപടി.
ചുരത്തിൽ ഇന്നും പൊലീസ് നിയന്ത്രണം ഉണ്ടായിരുന്നു. അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും, ആളുകൾ കൂട്ടം കൂടുന്നതിനും നാളെയും നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
ചുരത്തിലെ വ്യൂ പോയിൻറുകളിൽ ഒരു കാരണവശാലും പാർക്കിംഗ് അനുവദിക്കില്ല. കൂട്ടം കൂടാനും പാടില്ല. നാളെ രാവിലെ 10 മണി മുതൽ അർദ്ധരാത്രി വരെ നിയന്ത്രണം തുടരും എന്നാണ് അറിയിപ്പ്.
പെരുന്നാൾ ആഘോഷവും, അവധി ദിനവും പ്രമാണിച്ച് വിനോദ സഞ്ചാരികൾ കൂട്ടത്തോടെ താമരശേരി ചുരത്തിൽ എത്താറുണ്ട്. ഇവരുടെ വാഹനങ്ങൾ റോഡരികിൽ നിർത്തുന്നതും, കൂട്ടം കൂടുന്നതും ചുരത്തിൽ ഗതാഗത തടസ്സത്തിന് മുൻപ് ഇടയാക്കിയ സാഹചര്യങ്ങൾ ഉണ്ടായിരുന്നു.
അത്യാസന്ന നിലയിലുള്ള രോഗികളുമായി വയനാട്ടിൽ നിന്ന് ചുരമിറങ്ങി കോഴിക്കോടേക്ക് വരുന്ന ആംബുലൻസുകൾക്ക് അടക്കം ഇത്തരത്തിൽ ഗതാഗത തടസമുണ്ടായാൽ ബുദ്ധിമുട്ടുണ്ടാകും. ഈ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നും ജനങ്ങൾ സഹകരിക്കണമെന്നും താമരശേരി പൊലീസ് വ്യക്തമാക്കി.