തിരുവനന്തപുരം: കേരള സർവകലാശാലയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവത്തിൽ അധ്യാപകനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടേക്കും. പൂജപ്പുര ഐസിഎം കോളേജിലെ ഗസ്റ്റ് അധ്യാപകൻ പി പ്രമോദിനെതിരെയാണ് നടപടി. കൂടാതെ പുനഃപരീക്ഷയ്ക്ക് വേണ്ടിവന്ന ചെലവ് പൂജപ്പുര ഐസിഎം കോളജിൽ നിന്ന് ഈടാക്കാനും ആണ് തീരുമാനം.
വിഷയത്തിൽ വൈസ് ചാൻസിലർക്ക് അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു. ബൈക്കിൽ ഉത്തരക്കടലാസ് പാലക്കാടേക്ക് കൊണ്ടുപോയത് വീഴ്ചയെന്നാണ് അന്വേഷണ സമിതി റിപ്പോർട്ടിൽ പറയുന്നത്. ഉത്തരക്കടലാസ് നഷ്ടമായ സാഹചര്യത്തിൽ നടത്തിയ പുനഃപരീക്ഷ ഇന്നലെ പൂർത്തിയായിരുന്നു.
പരീക്ഷ എഴുതേണ്ടിയിരുന്ന 71 വിദ്യാർത്ഥികളിൽ 65 പേരാണ് പരീക്ഷയ്ക്കെത്തിയത്. 2022-2024 എംബിഎ ഫിനാൻസ് ബാച്ചിലെ പ്രൊജക്ട് ഫിനാൻസ് വിഷയത്തിലായിരുന്നു പുനഃപരീക്ഷ നടന്നത്. മൂല്യനിർണയത്തിന് ശേഷം മൂന്ന്, നാല് സെമസ്റ്ററുകളിലെ ഫലം പ്രഖ്യാപിക്കും.
ഇന്ന് പരീക്ഷ എഴുതാൻ സാധിക്കാതിരുന്നവർക്ക് 22ആം തീയതി വീണ്ടും പരീക്ഷ നടത്താനാണ് തീരുമാനം. ഉത്തരക്കടലാസുകൾ നഷ്ടപ്പെടുത്തിയ അധ്യാപകനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.