ഡൽഹി: ഹജ്ജ് യാത്ര ചെയ്യുന്ന തീർത്ഥാടകർക്ക് കനത്ത തിരിച്ചടിയായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അറിയിപ്പ്. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് യാത്ര ചെയ്യുന്ന തീർത്ഥാടകർക്ക് വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത വിമാനക്കൂലിയിൽ മാറ്റമുണ്ടാവില്ലെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചത്. ഹാരിസ് ബീരാൻ എംപിക്ക് നൽകിയ മറുപടിയിലാണ് കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിലെ എംബാർക്കേഷൻ പോയിന്റുകളായ കണ്ണൂർ, കൊച്ചി എന്നിവിടങ്ങളെ അപേക്ഷിച്ച് കോഴിക്കോട് നിന്നുള്ള തീർത്ഥാടകർ നൽകേണ്ടി വരുന്ന അമിത യാത്രാക്കൂലിയെ ചോദ്യം ചെയ്തുകൊണ്ടാണ് ഹാരിസ് ബീരാൻ എം പി കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറിയെ സമീപിച്ചത്. മലബാറിൽ നിന്നുള്ള സാധാരണക്കാരായ ഹജ്ജ് യാത്രക്കാർക്കാർക്ക് താങ്ങാനാവാത്ത യാത്രക്കൂലിയിൽ ഇളവ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭൂമിശാസ്ത്രപരമായ വ്യത്യാസം, റൂട്ടുകളിലെ പ്രത്യേകത, വിമാന ലഭ്യത തുടങ്ങിയ വ്യത്യസ്ത ഘടകങ്ങൾ കാരണം വ്യത്യസ്ത എമ്പാർക്കേഷൻ പോയന്റുകളെ നേരിട്ട് താരതമ്യം ചെയ്യാൻ കഴിയില്ലെന്നാണ് മറുപടി.
കേരളത്തിലെ മറ്റു വിമാനത്തവളങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കോഴിക്കോട്ടെ ഉയർന്ന വിമാന നിരക്കുകൾ ഭൂമിശാസ്ത്രപരമായ പരിമിതികളുടെയും (ടേബിൾ-ടോപ്പ് റൺവേ), കുറഞ്ഞ യാത്രക്കാരുടെ എണ്ണം, വൈഡ്-ബോഡി വിമാന പ്രവർത്തനങ്ങളെ തടയുന്ന റൺവേ നിയന്ത്രണങ്ങൾ, സീറ്റുകളുടെയും യാത്രക്കാരുടെയും എണ്ണക്കുറവ് കാരണമാണ് യാത്രക്കൂലിയിലെ വർധനവെന്നും കേന്ദ്രം വ്യക്തമാക്കി.