മിഥുന്റെ കുടുംബത്തിന് സഹായധനം കൈമാറി
കൊല്ലം: കൊല്ലത്ത് സ്കൂളിൽ നിന്ന് ഷോക്കേറ്റു മരിച്ച 13 കാരൻ മിഥുന്റെ വീട്ടിൽ മന്ത്രിമാർ സന്ദർശനം നടത്തി. കെഎസ്ഇബി നേരത്തെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ ധനസഹായം ചീഫ് എൻജിനിയർ മിഥുന്റെ അച്ഛനും അനിയനും കൈമാറി.
മിഥുന്റെ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് വി.ശിവൻകുട്ടിയും കെ.എൻ.ബാലഗോപാലും ഉറപ്പ് നൽകി. കൂടാതെ അപകടമുണ്ടായ സ്കൂളും മന്ത്രിമാർ സന്ദർശിച്ചു.
അതേസമയം ഇന്നലെ മിഥുനെ കുറ്റപ്പെടുത്തിയ മന്ത്രി ചിഞ്ചുറാണി ഇന്ന് ഖേദം പ്രകടിപ്പിച്ചു. പറഞ്ഞത് പിഴവായി പോയെന്ന് മന്ത്രി ഏറ്റു പറഞ്ഞു.
മിഥുന്റെ മുത്തശ്ശിയെയും ബന്ധുക്കളെയും മന്ത്രിമാർ ആശ്വസിപ്പിച്ചു. കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന ഉറപ്പ് നൽകിയാണ് മന്ത്രിമാർ മടങ്ങിയത്.
മിഥുന്റെ സ്കൂളിലെ ടീച്ചർമാർ, എംപി, എംഎൽഎ, മുൻമന്ത്രിമാർ, പൊതുപ്രവർത്തകർ തുടങ്ങി നിരവധി പേരാണ് മിഥുന്റെ വീട്ടിലേക്ക് വരുന്നത്. വീട്ടുവളപ്പിൽ മിഥുന്റെ സംസ്കാരത്തിനായി ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.
പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും
കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ കർശന നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളിലെ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യാൻ മാനേജ്മെന്റിന് നിർദേശം നൽകി.
മാനേജ്മെന്റ് നടപടി എടുക്കാത്തപക്ഷം പ്രധാനാധ്യാപികയെ സർക്കാർ സസ്പെൻഡ് ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
വിഷയത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും സ്‌കൂൾ മാനേജ്മെന്റിന് കാരണം കാണിക്കൽ നോട്ടിസ് നൽകുമെന്നും മന്ത്രി അറിയിച്ചു.
അടുത്ത മൂന്നു ദിവസത്തിനകം സ്‌കൂൾ മറുപടി നൽകണം. സ്‌കൂളിന്റെ ചുമതലയുണ്ടായിരുന്ന കൊല്ലം എഇഒ ആന്റണി പീറ്ററിനോട് വിശദീകരണം തേടുമെന്നും മന്ത്രി അറിയിച്ചു.
സ്‌കൂൾ മാനേജ്മെന്റിന് എതിരെ നടപടി എടുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ടെന്നും ആവശ്യമെങ്കിൽ സ്‌കൂൾ തന്നെ സർക്കാരിന് ഏറ്റെടുക്കാം.
വീഴ്ച ഉണ്ടെന്നു കണ്ടാൽ നോട്ടിസ് നൽകി പുതിയ മാനേജരെ നിയമിക്കാമെന്നും മന്ത്രി പറഞ്ഞു. സർക്കാർ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ സ്‌കൂളിന്റെ അംഗീകാരം തിരിച്ചെടുക്കാൻ കഴിയും.
ഈ നടപടികളൊന്നും ഒരു കുഞ്ഞിന്റെ ജീവനെക്കാൾ വലുതല്ലെന്നും മന്ത്രി പറഞ്ഞു. കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ ധനസഹായം നൽകുന്ന കാര്യം സ്‌കൂൾ മാനേജ്മെന്റ് പരിഗണിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്‌കൂളിന്റെ പിടിഎ പുനഃസംഘടിപ്പിക്കണം.
മിഥുന്റെ മരണത്തിൽ വകുപ്പിന് ചെയ്യാൻ കഴിയുന്ന പരമാവധി കാര്യം ചെയ്യുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. നഷ്ടപ്പെട്ടത് കേരളത്തിന്റെ ഒരു മകനെയാണ്. ആ പ്രാധാന്യം ഉൾക്കൊണ്ടാണ് നടപടി സ്വീകരിക്കുക.
സ്‌കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട നിർദേശങ്ങൾ വകുപ്പ് കൈമാറിയിരുന്നെന്നും മന്ത്രി വ്യക്തമാക്കി. മരിച്ച മിഥുന്റെ കുടുംബത്തിന് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് മുഖേന വീടു നിർമിച്ചു നൽകും.
സ്ഥലസൗകര്യം ഉൾപ്പെടെയുള്ളവ പരിഗണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് മുഖേന വീട് നിർമിച്ചുകൊടുക്കുമെന്നാണ് അറിയിച്ചത്.
മിഥുന്റെ അനിയന് 12-ാം ക്ലാസ് വരെ പരീക്ഷാഫീസ് ഉൾപ്പെടെയുള്ള ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കുമെന്നും മന്ത്രി അറിയിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പിഡി അക്കൗണ്ടിൽനിന്ന് മിഥുന്റെ കുടുംബത്തിന് അടിയന്തര സഹായമായി മൂന്നുലക്ഷം രൂപ നൽകും.
മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽനിന്ന് കേരളത്തിൽ എത്തിയ ശേഷം സഹായവമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പരിശോധിക്കും.
Summary: Ministers visited the house of 13-year-old Mithun, who died due to an electric shock at a school in Kollam. KSEB handed over the previously announced financial aid of ₹5 lakh to Mithun’s father and younger brother through the Chief Engineer.