തിരുവനന്തപുരം: പിന്നാക്ക വികസന വകുപ്പുകളുടെ ഉന്നമനത്തിനായുള്ള 1969.69 കോടിയുടെ വിവിധ പദ്ധതികളിൽ 50 ശതമാനം പോലും വിനിയോഗിക്കാനായില്ലെന്ന് ആക്ഷേപം. വകുപ്പ്മന്ത്രി എസ്. രാധാകൃഷ്ണൻ ആലത്തൂരിൽ ലോക്സഭ തെരഞ്ഞെടുപ്പ് തിരക്കിലായതോടെ പട്ടികജാതി-വർഗ, പിന്നാക്ക വികസന വകുപ്പിന് കഴിഞ്ഞ സാമ്പത്തിക വർഷം 700 കോടിയുടെ ഫണ്ട് നഷ്ടം.
മന്ത്രി സെക്രട്ടേറിയറ്റിൽ ഇല്ലാത്തതിനാൽ സാമ്പത്തിക വർഷത്തിന്റെ അവസാന മാസമായ മാർച്ചിൽ പദ്ധതി തുക ചെലവഴിക്കുന്നതിലുണ്ടായ ഗുരുതര വീഴ്ചയാണ് ഫണ്ട് നഷ്ടത്തിനിടയാക്കിയത്. സാധാരണ ഗതിയിൽ പദ്ധതി തുക ചെലവഴിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന വകുപ്പാണിത്. പട്ടിക വർഗ വകുപ്പിന്റെ 56 പദ്ധതികൾക്കുള്ള 688.63 കോടിയിൽ 51.41 ശതമാനം മാത്രമാണ് ചെലവാക്കിയതെന്ന് ആസൂത്രണ ബോർഡ് കണക്കുകൾ വ്യക്തമാക്കുന്നു. പട്ടിക ജാതി വകുപ്പിന്റെ 24 പദ്ധതികൾക്കുള്ള 1283.06 കോടിയിൽ 69.86 ശതമാനമാണ് ചെലവാക്കിയത്.
സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫിസിൽ ഫയൽ കുന്നുകൂടിയതോടെ ഭണനിർവഹണം നിലച്ചതാണ് ഫണ്ട് നഷ്ടത്തിനിടയാക്കിയത്. മന്ത്രി ആലത്തൂരിലേക്ക് പോയെങ്കിലും വകുപ്പിന്റെ ചുമതല ആർക്കും കൊടുത്തിരുന്നില്ല.