തിരുവനന്തപുരം: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സ്ത്രീധനം വാങ്ങി വിവാഹം കഴിക്കരുതെന്ന നിർദ്ദേശവുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ.
പരിശീലനം പൂർത്തിയാക്കിയ പുതിയ എ.എം.വി.ഐമാരിലെ അവിവാഹിതർ വിവാഹം കഴിക്കുമ്പോൾ സ്ത്രീധനം ചോദിക്കില്ലെന്ന് പ്രതിജ്ഞ എടുക്കണമെന്നും മന്ത്രി പറഞ്ഞു.
പരിശീലനം പൂർത്തിയാക്കിയ എ.എം.വി.ഐമാരുടെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കവെയാണ് മന്ത്രി ഇത്തരമൊരു പ്രത്യേക നിർദ്ദേശം മുന്നോട്ടുവെച്ചത്.
സ്ത്രീധനത്തിന്റെ പേരിൽ വിസ്മയ ആത്മഹത്യചെയ്തത് ഗതാഗത വകുപ്പിന് വലിയ നാണക്കേടായെന്നും മന്ത്രി പറഞ്ഞു. എ.എം.വി.ഐ കിരൺ കുമാറിനെ പിരിച്ചുവിടേണ്ട സാഹചര്യം ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാവർഷവും ജൂൺ ഒന്ന് മോട്ടോർ വാഹനവകുപ്പിന്റെ പിറവി ദിനമായി ആഘോഷിക്കുമെന്ന് മന്ത്രി ഗണേഷ് പ്രഖ്യാപിച്ചു.
വകുപ്പിന്റെ ഔദ്യോഗിക പതാകയും മന്ത്രി പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ഗതാഗത മെഡലിന് അർഹരായവർക്ക് മന്ത്രി പുരസ്‌കാരങ്ങളും വിതരണം ചെയ്തു.
തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജ് മൈതാനത്താണ് പരിശീലനം പൂർത്തിയാക്കിയ എ.എം.വി.ഐമാരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നത്.
കേരള പൊലീസ് ട്രെയിനിംഗ് വിഭാഗം ഐ.ജി ഗുഗുലോത്ത് ലക്ഷ്മൺ, ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ചകിലം, പൊലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ പി.എൻ.രമേശ് കുമാർ, അഡിഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പി.എസ്. പ്രമോജ് ശങ്കർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
68 എ.എം.വി.ഐമാരും മൂന്ന് ഇൻസ്‌പെക്ടർമാരുമാണ് പരിശീലനം പൂർത്തിയാക്കിയത്. രണ്ട് വർഷത്തിന് ശേഷമാണ് പുതിയ ബാച്ച് എത്തുന്നത്.
ഇവരെ നിരത്തിലെ നിരീക്ഷണത്തിനുള്ള സേഫ് കേരള സ്‌ക്വാഡിലേക്കാണ് ആദ്യം നിയോഗിക്കുക. ഉദ്യോഗസ്ഥക്ഷാമം കാരണം നിർജ്ജീവമായ സേഫ് കേരള സ്‌ക്വാഡിന് പുതുജീവൻ നൽകുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
353 ഉദ്യോഗസ്ഥരാണ് ഒരു സ്‌ക്വാഡിൽ വേണ്ടത്. 18 പേരടങ്ങുന്ന ഒരു ബാച്ചിന്റെ പരിശീലനം പുരോഗമിക്കുകയാണ്. 290 ഇൻസ്‌പെക്ടർമാരും 614 അസി. ഇൻസ്‌പെക്ടർമാരുമാണ് സേനയിലുള്ളത്.