തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭനത്തിലേക്കെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. റേഷൻ വിതരണക്കാരുടെ പണിമുടക്ക് സംസ്ഥാനത്തെ റേഷൻ വിതരണത്തെ ബാധിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. കരാറുകാരുടെ കുടിശിക ബുധനാഴ്ചയോടെ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ പണം അക്കൗണ്ടിൽ എത്താതെ സമരം പിൻവലിക്കില്ലെന്നാണ് ട്രാൻസ്‌പോർട്ട് കോൺട്രാക്‌ടേഴ്‌സ് അസോസിയേഷന്റെ നിലപാട്.
കുടിശിക മുടങ്ങിയതിൽ പ്രതിഷേധിച്ച് ട്രാൻസ്‌പോർട്ട് കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ ഇന്ന് മുതൽ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. റേഷൻ കടകളിലേക്ക് സാധനം എത്താതിരുന്നാൽ സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭിക്കുമെന്ന നിലപാടിലാണ് റേഷൻ വ്യാപാരികൾ. എന്നാൽ ആവശ്യത്തിനുള്ള സംഭരണം റേഷൻ കടകളിൽ ഉണ്ടെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിലയിരുത്തൽ. വിതരണക്കാർക്ക് നൽകാൻ 37കോടി രൂപ അനുവദിച്ച് ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. വിതരണക്കാരുടെ കുടിശിക ബുധനാഴ്ചയോടെ കൊടുത്തു വിടുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം മുഴുവൻ കുടിശിക കിട്ടാതെ സമരം പിൻവലിക്കില്ലെന്നു ട്രാൻസ്‌പോർട്ട് കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. ആകെ 100 കോടി രൂപയിലധികം കിട്ടാനുണ്ടെന്നും കാലാവധി കഴിഞ്ഞ ഡെപ്പോസിറ്റ് തുക പോലും തിരിച്ച് നൽകുന്നില്ലെന്നും വിതരണക്കാർ പറഞ്ഞു.