വനിതാദിന പോസ്റ്റ് മുക്കി മിൽമ. ‘അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും സ്ത്രീയേക്കാൾ ഒട്ടും താഴെയല്ല പുരുഷൻ’ എന്ന കുറിപ്പോടെ പങ്കുവച്ച പോസ്റ്റാണ് വ്യാപക വിമർശനത്തിന് പിന്നാലെ പിൻവലിച്ചത്.
‘വിമൻസ് ഡേ പോസ്റ്റ് ചെയ്തെങ്കിൽ ഞങ്ങൾ മെൻസ് ഡേ പോസ്റ്റും ഒഴിവാക്കില്ല. കാരണം സ്ത്രീകൾക്കൊപ്പം തുല്യത പുരുഷൻമാർക്കും വേണം. ഹാപ്പി വിമൻസ് ഡേ’ എന്നായിരുന്നു മിൽമയുടെ പോസ്റ്റ്കാർഡിൽ കുറിച്ചിരുന്നത്. ഇതിനു പിന്നാലെ വ്യാപക വിമർശനങ്ങൾ ഉയർന്നു. വിവേചന ശേഷിയും ബുദ്ധിയും രാഷ്ട്രീയ ബോധവും തൊട്ട് തീണ്ടിയിട്ടില്ലാത്ത വകതിരിവില്ലാത്ത പോസ്റ്റെന്നാണ് വിമർശനം ഉയർന്നത്.
ആഗോള വനിതാ ദിനം രൂപപ്പെട്ടതിന് രാഷ്ട്രീയവും സാമൂഹികവും ചരിത്രപരവുമായ കാരണങ്ങളുണ്ടെന്ന് മനസിലാക്കാതെയാണ് മിൽമ പോസ്റ്റുമായി രംഗത്തെത്തിയതെന്നാണ് ഒരുപറ്റം ആളുകളുടെ വിമർശനം. ക്ഷീരകർഷക സമൂഹത്തെ കൊള്ളയടിക്കുന്ന ഉദ്യോഗസ്ഥ-രാഷ്ട്രീയ ദുർഭൂതങ്ങളുടെ കൂട്ടായ്മയായ മിൽമ വിചാരിക്കും പോലെ ഇരിക്കട്ടെ അങ്ങനെ ഒരു ദിനം എന്ന് വിചാരിച്ച് രൂപപ്പെടുത്തിയതല്ല വനിതാ ദിനം എന്നും വിമർശനമുണ്ട്. മലയാളികളുടെ ബുദ്ധിയും വിവേചനശേഷിയും കുറഞ്ഞുവരുന്നതിന്റെ സൂചനയാണ് ഈ പ്രതിലോമകരമായ മിൽമയുടെ പോസ്റ്റർ എന്നും വിമർശനമുണ്ട്.
അതേസമയം വനിതാ ദിനമൊക്കെ ഇനിയും കൊണ്ടാടണമോ എന്ന് ഇടക്കാലത്തൊക്കെ ചിന്തിച്ചിരുന്നുവെന്നും എന്നാൽ ഇനിയും ഒരു 20 വർഷം കൂടി ആഘോഷിക്കേണ്ടി വരുമെന്ന് ഇതുപോലെ വകതിരിവില്ലാത്ത ആശംസ കാർഡുകൾ കാണുമ്പോഴാണ് മനസ്സിലാവുന്നതെന്നും മറ്റൊരു വിമർശനം മിൽമക്കെതിരെ ഉയർന്നു. മിൽമയെ നയിക്കുന്നത് പത്ത് പൈസയുടെ വിവേചനബുദ്ധിയും നിലപാടും രാഷ്ട്രീയ ബോധ്യവുമില്ലാത്തവരാണെന്നതിന്റെ തെളിവാണ് വനിതാ ദിനത്തിലെ മിൽമയുടെ പോസ്റ്റ് എന്നും വിമർശനമുണ്ട്.