ഭരണം പിടിക്കാന്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് മെമ്പര്‍മാര്‍; പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് സ്വതന്ത്രനെ പിന്തുണച്ചു
തൃശ്ശൂർ: മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിലൂടെ കോൺഗ്രസ് അംഗങ്ങൾ ബിജെപിയുമായി കൈകോർത്തു.
പഞ്ചായത്തിലെ ഭരണം പിടിക്കാനായി കോൺഗ്രസിൽ നിന്ന് ജയിച്ച എട്ട് അംഗങ്ങൾ പാർട്ടിയിൽ നിന്ന് രാജിവെച്ച് ബിജെപിയുമായി സഖ്യം രൂപീകരിക്കുകയായിരുന്നു.
സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച ടെസി ജോസ് കല്ലറയ്ക്കലിനാണ് ഇവർ പിന്തുണ പ്രഖ്യാപിച്ചത്.
23 അംഗങ്ങളുള്ള മറ്റത്തൂർ പഞ്ചായത്തിൽ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിന് 8, ബിജെപിക്ക് 4, എൽഡിഎഫിന് 9, സ്വതന്ത്രർക്ക് 2 എന്നിങ്ങനെയായിരുന്നു കക്ഷിനില.
സ്വതന്ത്രരായി വിജയിച്ച ജോസ് കല്ലറയ്ക്കലും കെ.ആർ. ഔസേപ്പുമാണ് പ്രസിഡന്റ് സ്ഥാനാർഥികളായി മത്സരിച്ചത്.
കോൺഗ്രസ് വിമതനായി ജയിച്ച കെ.ആർ. ഔസേപ്പിന് എൽഡിഎഫ് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു നിർണായക രാഷ്ട്രീയ ട്വിസ്റ്റ് ഉണ്ടായത്.
വോട്ടെടുപ്പ് ദിവസം കോൺഗ്രസിൽ നിന്നുള്ള എട്ട് അംഗങ്ങളും കൂട്ടത്തോടെ പാർട്ടി വിട്ടു. തുടർന്ന് ബിജെപി അംഗങ്ങളോടൊപ്പം ചേർന്ന് ജോസ് കല്ലറയ്ക്കലിന് പിന്തുണ പ്രഖ്യാപിച്ചു.
വോട്ടെടുപ്പ് പൂർത്തിയായപ്പോൾ 12 വോട്ടുകൾ നേടി ജോസ് കല്ലറയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കെ.ആർ. ഔസേപ്പിന് 10 വോട്ടുകൾ ലഭിച്ചപ്പോൾ ബിജെപിയുടെ ഒരു വോട്ട് അസാധുവായി.
സ്വതന്ത്ര അംഗത്തെ കൂട്ടുപിടിച്ച് ഭരണം ഉറപ്പാക്കാനുള്ള എൽഡിഎഫിന്റെ നീക്കങ്ങളെ പ്രതിരോധിക്കാനാണ് ഈ അപ്രതീക്ഷിത സഖ്യം രൂപപ്പെടുത്തിയതെന്ന് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു.
ഈ നീക്കത്തോടെ മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസിന് ഒരംഗം പോലും ഇല്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിയത്.
മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും നേതൃത്വവും കാണിച്ച നീതികേടിനെതിരായ പ്രതിഷേധമായാണ് രാജിയെന്ന് അംഗങ്ങൾ സമർപ്പിച്ച കത്തിൽ വ്യക്തമാക്കുന്നു.
മിനിമോൾ, ശ്രീജ, സുമ ആന്റണി, അക്ഷയ് സന്തോഷ്, പ്രിന്റോ പള്ളിപ്പറമ്പൻ, സിജി രാജേഷ്, സിബി പൗലോസ്, നൂർജഹാൻ നവാസ് എന്നിവരാണ് കോൺഗ്രസിൽ നിന്ന് രാജിവച്ചത്.
English Summary
In a dramatic political turn in Mattoor grama panchayat of Thrissur, eight Congress members resigned from the party and joined hands with the BJP to form the local body administration. The Congress members extended support to independent candidate Tessy Jose Kallarakkal, enabling her to win the panchayat president post. The move thwarted the LDF’s attempt to form the administration and left the Congress without a single member in the Mattoor panchayat. The resigning members cited injustice by the party leadership as the reason for their decision.
mattoor-panchayat-congress-members-join-bjp-thrissur
Mattoor Panchayat, Thrissur Politics, Congress, BJP, Kerala Local Body Elections, Political Defection, Panchayat President, Kerala Politics









