അതീവസുരക്ഷയുള്ള
പാങ്ങോട് സൈനിക ക്യാമ്പിൽ വൻ മോഷണം
അതീവസുരക്ഷയുള്ള തിരുവനന്തപുരം
പാങ്ങോട് സൈനിക ക്യാമ്പിൽ വൻ മോഷണം. രണ്ട് കോടി വിലമതിക്കുന്ന ആനക്കൊമ്പുകൾ നഷ്ടപ്പെട്ടു.
പാങ്ങോട് സൈനിക ക്യാമ്പിലെ ഓഫീസേഴ്സ് ക്ലബിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള രണ്ട് ആനക്കൊമ്പുകളാണ് മോഷണം പോയത്.
അന്താരാഷ്ട്ര വിപണിയിൽ ഏകദേശം രണ്ട് കോടി രൂപയോളം മൂല്യമുള്ള ഈ ആനക്കൊമ്പുകൾ 1929-ൽ സംസ്ഥാന സർക്കാർ സൈന്യത്തിന് ഔദ്യോഗികമായി കൈമാറിയവയാണ്.
സാധാരണയായി മാനിന്റെ കൊമ്പുകൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ക്യാമ്പിലെ അതീവ സുരക്ഷയുള്ള സ്ട്രോങ്ങ് റൂമിലാണ് സൂക്ഷിക്കാറുള്ളതെങ്കിലും ഓഫീസേഴ്സ് ക്ലബിൽ പ്രദർശിപ്പിച്ചിരുന്നവയാണ് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി ക്യാമ്പിൽ നടന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ട് പുറത്തുനിന്നുള്ളവർ ക്യാമ്പിൽ പ്രവേശിച്ചിരുന്നു.
ആഹാരം വിതരണം ചെയ്യുന്നതിനും ലൈറ്റ് സെറ്റിംഗുകൾക്കുമായി എത്തിയ പതിനെട്ടോളം കരാർ തൊഴിലാളികൾ ഈ സമയം ക്യാമ്പിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
പരിപാടിക്ക് ശേഷമാണ് ആനക്കൊമ്പുകൾ കാണാനില്ലെന്ന വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
സംഭവത്തിൽ പൂജപ്പുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡിജിപിക്ക് നേരിട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നിലവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സൈനിക ക്യാമ്പിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
അതീവ സുരക്ഷാ മേഖലയിൽ നടന്ന മോഷണമായതിനാൽ മിലിട്ടറി ഇന്റലിജൻസും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.
നിലവിൽ ക്യാമ്പിൽ എത്തിയ തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്
എങ്കിലും പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ തയ്യാറായിട്ടില്ല.









