പോലീസിലെ ചില ഉദ്യോഗസ്ഥർക്കെതിരെ നിരന്തരം ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ പോലീസിൽ വൻ അഴിച്ചുപണി. മലപ്പുറം എസ്പി ശശിധരനെ വിജിലൻസിലേക്ക് മാറ്റി. പൊലീസ് ആസ്ഥാനത്തെ എഐജി വിശ്വനാഥ് മലപ്പുറം എസ്പിയാകും. (Massive crackdown in Kerala Police)
സ്വർണക്കടത്ത്, മരംമുറി ആരോപണങ്ങൾക്കു പിന്നാലെ പത്തനംതിട്ട എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തിരുന്നു. മലപ്പുറത്തെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ലൈംഗികാരോപങ്ങൾ ഉൾപ്പെടെ ഉയർന്ന സാഹചര്യത്തിലാണ് പോലീസിൽ വൻ അഴിച്ചുപണി നടത്തുന്നത്.
മുട്ടിൽ മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ താനൂർ ഡിവൈഎസ്പി ബെന്നിയെ കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. കൊച്ചി കമ്മിഷണർ ശ്യാം സുന്ദർ ദക്ഷിണ മേഖല ഐജിയാകും. പുട്ട വിമലാദിത്യയാണ് പുതിയ കൊച്ചി കമ്മിഷണർ. സി.എച്ച് നാഗരാജു ഗതാഗത കമ്മിഷണറാകും.
സന്തോഷ് കെ.വിയാണ് മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി. തോംസൺ ജോസ് എറണാകുളം റെയ്ഞ്ച് ഡിഐജിയാകും. ഈ പദവി വഹിച്ചിരുന്ന ജെ. ഹിമേന്ദ്രനാഥ് കോട്ടയം ക്രൈംബ്രാഞ്ച് എസ്പിയാകും.
കോട്ടയം ക്രൈംബ്രാഞ്ച് എസ്പിയായ കെ.എൽ. ജോൺകുട്ടിയെ തിരുവനന്തപുരം സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം ഒന്നിന്റെ എസ്പിയായും നിയമിച്ചു.