തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയനെ പ്രതി ചേർത്ത് കുറ്റപത്രം. സേവനം ഒന്നും നൽകാതെ വീണ വിജയൻ 2.70 കോടി കൈപ്പറ്റിയെന്ന കണ്ടെത്തലിനെ അടിസ്ഥാനത്തിലാണ് നടപടി.
വീണയെ കൂടാതെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൻ്റെ കുറ്റപത്രത്തിൽ എക്സാലോജിക്കും ശശിധരൻ കർത്തയും സിഎംആർഎല്ലും സഹോദര സ്ഥാപനവും പ്രതികളാണ്. പ്രതികൾക്കെതിരെ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്.
പ്രോസിക്യൂഷൻ നടപടികൾക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകൾ വീണ ടി, സിഎംആർഎൽ എം.ഡി ശശിധരൻ കർത്ത, സിഎംആർഎൽ സിജിഎം ഫിനാൻസ് പി.സുരേഷ് കുമാർ അടക്കമുള്ളവർക്കെതിരെയാണ് പ്രോസിക്യൂഷൻ അനുമതി നൽകിയിരിക്കുന്നത്.
സിഎംആർഎൽ- എക്സാലോജിക്ക് ഇടപാടിൽ ക്രമക്കേട് കണ്ടെത്തിയുള്ള എസ്എഫ്ഐഒയുടെ അന്വേഷണ റിപ്പോർട്ടിലാണ് പ്രോസിക്യൂഷൻ അനുമതി നൽകിയിരിക്കുന്നത്. എസ്എഫ്ഐഒയുടെ ചാർജ് ഷീറ്റിൽ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സേവനം ഒന്നും നൽകാതെ വീണയ്ക്കും എക്സലോജിക്കിനും 2.70 കോടി രൂപയാണ് അനധികൃതമായി കിട്ടിയത്.
സിഎംആർഎല്ലിൽ നിന്നും എംപവർ ഇന്ത്യ എന്ന കമ്പനിയിൽ നിന്നുമാണ് ഈ പണം കൈപ്പറ്റിയത്. ശശിധരൻ കർത്തയും ഭാര്യയുമാണ് എംപവർ ഇന്ത്യാ കമ്പനിയുടെ ഡയറക്റ്റർമാർ. ആറ് മാസം മുതൽ 10 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വെട്ടിപ്പ് നടത്തിയ തുകയോ, അതിന്റെ മൂന്നിരട്ടിയോ പിഴയായും ചുമത്താം.