പത്തനംതിട്ട: വിവാഹ ആലോചനയുമായെത്തിയ യുവാവിനെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ അമ്മക്കും മകൾക്കുമെതിരെ പോലീസ് കേസെടുത്തു.
പന്തളം തോന്നല്ലൂർ സ്വദേശിനി ദേവിക ആർ നായർ (26), അമ്മ എം എസ് ശ്രീലേഖ (47) എന്നിവർക്കെതിരെയാണ് പന്തളം പൊലീസ് കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരം സ്വദേശിനിയാണ് പരാതി നൽകിയത്. ഇവരുടെ സഹോദരിയുടെ മകനെയാണ് പ്രതികൾ കബളിപ്പിക്കാൻ ശ്രമിച്ചത്. വിവാഹ പരസ്യത്തിലൂടെയാണ് യുവാവ് ദേവികയെ പരിചയപ്പെടുന്നതും വിവാഹാലോചന നടത്തിയതും.
തുടർന്ന് യുവാവുമായും വീട്ടുകാരുമായും ദേവിക അടുത്ത ബന്ധത്തിലായിരുന്നു. അമ്മയ്ക്ക് അർബുദമാണെന്നാണ് ഇവരോടെല്ലാം ദേവിക പറഞ്ഞ് പറ്റിച്ചിരുന്നത്.
ചികിത്സക്കായി ആശുപത്രിയിൽ അടയ്ക്കാനാണെന്ന് പറഞ്ഞ് 1,76,500 രൂപ ദേവികയും അമ്മയും തട്ടിയെടുത്തിരുന്നു.
പലതവണകളായാണ് പണം തട്ടിയത്. പിന്നീട് 57,550 രൂപ ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകി. ബാക്കി 1,18,950 രൂപ തിരിച്ചുകൊടുത്തിരുന്നില്ലെന്നും പരാതിയിൽ പറയുന്നു.
യുവാവിന്റെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ദേവിക നേരത്തെ വിവാഹിതയായിരുന്നുവെന്ന് യുവാവ് അറിയുന്നത്. കൂടാതെ ഒരു കുട്ടിയുടെ അമ്മയാണെന്നും യുവാവ് മനസിലാക്കുകയായിരുന്നു.
കബളിപ്പിച്ചതാണെന്ന് ബോധ്യപ്പെട്ടതോടെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ജനുവരി ഒന്നിനും മേയ് 29നുമിടയിലാണ് തട്ടിപ്പ് നടന്നതെന്നും പരാതിയിലുണ്ട്.