ക്യാമറയുള്ള കണ്ണട ധരിച്ചത് കൗതുകം കൊണ്ട്
തിരുവനന്തപുരം: കണ്ണടയിൽ ഫിറ്റ് ചെയ്ത രഹസ്യക്യാമറ ഉപയോഗിച്ച് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനുള്ളില്‍ കയറിയത് കൗതുകംകൊണ്ട് എന്ന് പിടിയിലായ ഗുജറാത്ത് സ്വദേശി.
ക്ഷേത്രത്തിനുള്ളില്‍ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്തിയ ഗുജറാത്ത് സ്വദേശി സുരേന്ദ്ര ഷാ(66)യെയാണ് ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പിടികൂടിയത്.
ഫോർട്ട് പോലീസിന് കൈമാറിയ ഇയാളെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു. അതിസുരക്ഷയുള്ള പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഇലക്‌ട്രോണിക് സാധനങ്ങൾക്കെല്ലാം നിയന്ത്രണമുള്ളപ്പോഴാണ് ഇയാൾ രഹസ്യക്യാമറയുമായി ശ്രീകോവിലിനു മുന്നിൽ വരെയെത്തിയത്.
ഇയാൾ ധരിച്ചിരുന്ന കണ്ണടയിൽ ലൈറ്റ് മിന്നുന്നത് കണ്ട പോലീസ് ഉദ്യോഗസ്ഥനാണ് സംശയം തോന്നിയത്. ശ്രീകോവിലിന് മുന്നിലുള്ള ഒറ്റക്കൽ മണ്ഡപത്തിൽ വെച്ചായിരുന്നു സംഭവം.
തുടർന്ന് കണ്ണടയിൽ ക്യാമറയുണ്ടോ എന്ന് ചോദിച്ചപ്പോൾ റെക്കോഡ് ചെയ്യുകയാണെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അഹമ്മദാബാദിൽ നിന്നും രണ്ടു ദിവസം മുൻപാണ് സുരേന്ദ്രഷായും സംഘവും മധുരയിലെത്തിയത്. തുടർന്ന് രാമേശ്വരം സന്ദർശിച്ചശേഷമാണ് ഇവർ തിരുവനന്തപുരത്തെത്തിയത്.
ഞായറാഴ്ച വൈകീട്ട് നാലോടെയാണ് സുരേന്ദ്രഷായും ഭാര്യയും സഹോദരിയും ഉൾപ്പെടെ നാലു സ്‌ത്രീകളും ചേർന്ന് പദ്മനാഭസ്വാമി ക്ഷേത്രദർശനത്തിന് എത്തിയത്. തുടർന്ന് രണ്ടര മണിക്കൂറോളം ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്ന ഇയാളെ ആറരയോടെയാണ് പോലീസ് പിടികൂടുന്നത്.
ഗുജറാത്തിൽ വ്യാപാരിയാണ് സുരേന്ദ്ര ഷാ. ഇയാൾ ധരിച്ചിരുന്ന കണ്ണടയിൽ മെമ്മറി കാർഡുണ്ടായിരുന്നു. കൂടാതെ ക്യാമറകൾ മൊബൈൽ ഫോണുമായും ബന്ധിപ്പിച്ചിരുന്നു.
വിശദമായ പരിശോധനയ്ക്കായി ഫോണും കണ്ണടയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ക്ഷേത്രത്തിനുള്ളിലേക്ക് കയറുന്നതടക്കമുള്ള ദൃശ്യങ്ങൾ ക്യാമറയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
കൂടുതൽ അന്വേഷണത്തിന് ഹാജരാകണമെന്ന് സുരേന്ദ്രഷായോട് നിർദേശിച്ചിട്ടുണ്ടെന്ന് ഫോർട്ട് ഇൻസ്‍പെക്ടർ ശിവകുമാർ അറിയിച്ചു. സംഭവത്തിൽ മറ്റ് ദുരൂഹതകളൊന്നുമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഫൊറൻസിക് പരിശോധനയ്ക്കു ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാനാവുകയുള്ളൂ.
അതേസമയം സുരക്ഷാ പരിശോധനയ്ക്കായി ആധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനോ പോലീസ് ഉദ്യോഗസ്ഥരുടെ ഒഴിവുള്ള തസ്തികകൾ നികത്തുന്നതിനോ അധികൃതർ തയ്യാറാവാത്തത് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ‘പാല്‍’ മോഷണം
തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വീണ്ടും മോഷണം. 25 ലിറ്റര്‍ പാല്‍ ആണ് മോഷ്ടിച്ചത്. സംഭവത്തിൽ ക്ഷേത്രം ജീവനക്കാരനെ പിടികൂടി.
അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍ സുനില്‍കുമാറാണ് പിടിയിലായത്. ക്ഷേത്ര വിജിലന്‍സ് ആണ് പ്രതിയെ പിടികൂടിയത്.
അതേസമയം മോഷണം മറച്ചുവെയ്ക്കാന്‍ ശ്രമം നടന്നതായും ആരോപണമുയരുന്നുണ്ട്.
മാർച്ചിൽ ആണ് ക്ഷേത്രത്തില്‍ സ്വർണം കാണാതായത്. 13 പവന്റെ സ്വര്‍ണ ദണ്ഡ് ആണ് കാണാതായത്.
പിന്നാലെ രണ്ടു ദിവസത്തിനുശേഷം മണലില്‍ പൊതിഞ്ഞനിലയില്‍ ഈ സ്വര്‍ണ ദണ്ഡ് കണ്ടെത്തുകയും ചെയ്തു.
സംഭവത്തില്‍ എട്ട് പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്നാവശ്യപ്പെട്ട് ഫോര്‍ട്ട് പൊലീസ് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
അഞ്ച് ക്ഷേത്ര ജീവനക്കാരും ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൊതിയുന്ന ജോലി ചെയ്ത മൂന്ന് പേരും ഉള്‍പ്പെടെ എട്ടുപേരെയാണ് നുണപരിശോധന നടത്താനായി പോലീസ് ആവശ്യപ്പെട്ടത്.
ഇവരെ ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് പൊലീസിന് ലഭിച്ചത്.
ക്ഷേത്രത്തിലെ നവീകരണത്തിന്റെ ഭാഗമായി സ്വര്‍ണം പൂശുന്ന പണിക്കിടെ മാര്‍ച്ച് പത്തിനായിരുന്നു സ്വര്‍ണ ദണ്ഡ് കാണാതായത്.
Summary: The Gujarat native who was caught entering the Sree Padmanabhaswamy Temple with a hidden camera fitted in his spectacles claimed he did it out of curiosity. He admitted to attempting to record videos inside the temple.