ബര്‍ലിന്‍: മലയാളി വിദ്യാർഥി ബർലിനിൽ മുങ്ങിമരിച്ചു. അങ്കമാലി മഞ്ഞപ്ര കാടമംഗലം സ്വദേശിയായ കെ.ടി.ജിൻസന്റെയും ക്രമീന ബ്രിജിത്തിന്റെയും മകൻ ആഷിന്‍ ജിന്‍സണ്‍(21) ആണ് മരിച്ചത്.
ബര്‍ലിനിലെ ഇന്റര്‍നാഷല്‍ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈയിഡ് സയൻസിൽ സൈബർ സെക്യൂരിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു ആഷിന്‍. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയാണ് അപകടമുണ്ടായത്.
മലയാളി വിദ്യാർഥികളുടെ സംഘത്തോടൊപ്പം ബർലിനിലെ വൈസൻസീയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ആഷിൻ. എന്നാൽ നീന്തുന്നതിനിടെ കുഴഞ്ഞുപോയ ആഷിന്‍ വെള്ളത്തിൽ മുങ്ങിപോയി.
അപകടം നടന്ന ഉടൻ തന്നെ കൂടെയുണ്ടായിരുന്ന ജർമൻകാരും മലയാളികളും കരയ്ക്കെത്തിച്ചെങ്കിലും ആഷിൻ അബോധാവസ്ഥയിലായിരുന്നു. തുടർന്ന് രക്ഷാപ്രവർത്തകരെത്തി പ്രഥമശുശ്രൂഷയും സിപിആറും നൽകി.
പിന്നാലെ ഗുരുതരാവസ്ഥയിലായിരുന്ന ആഷിനെ എയർ ആംബുലൻസിൽ ബെർലിനിലെ ചാരിറ്റെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. എന്നാൽ ചൊവ്വാഴ്ച ഉച്ചയോടെ ആഷിൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ബർലിനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ആഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോർജ് കുര്യൻ, കേരള വ്യവസായ മന്ത്രി പി. രാജീവ്, നോർക്ക റൂട്ട്സ്, ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിൽ തുടങ്ങിയവർ സംഭവത്തിൽ ഇടപെട്ടു.
കഴിഞ്ഞ മാർച്ചിലാണ് ആഷിന് ജർമനിയിലേക്കുള്ള പഠന വീസ ലഭിച്ചത്. ആഷിനു ഒരു സഹോദരിയുണ്ട്.
Summary: Malayali student Ashin Jinson (21), son of K.T. Jinson and Crameena Brijith from Manjapra, Angamaly, tragically drowned in Berlin.