കോട്ടയം : മലയാളിയുടെ അടുക്കളയില്‍ ഒഴിച്ചുകൂടാനാകാത്ത നാടന്‍തേങ്ങയുടെ പ്രതാപം അസ്തമിക്കുകയാണ്. ഉത്പാദനം തീരെ കുറഞ്ഞതോടെ വിപണി നിറയെ വരവുതേങ്ങയാണ്. ഒരു കിലോ തേങ്ങയ്ക്ക് 30 മുതല്‍ 35 വരെയാണ് വില. പാലക്കാടന്‍ തേങ്ങയും വിപണിയിലുണ്ടെങ്കിലും കൂടുതല്‍ എത്തുന്നത് തമിഴ്നാട്ടില്‍ നിന്നാണ്. വില കൂടിയിട്ടുണ്ടെങ്കിലും അതിൻ്റെ ഗുണം കര്‍ഷകനില്ല. കര്‍ഷകന് ഒരുകിലോയ്ക്ക് ലഭിക്കുന്നത് 25 രൂപയാണ്. ഇടത്തരം വലിപ്പമുള്ള പൊതിച്ച നാളികേരങ്ങള്‍ മൂന്നെണ്ണം ചേരുമ്പോഴാണു പലപ്പോഴും ഒരു കിലോ ആകുക. അതായത്, തേങ്ങ ഒന്നിനു ശരാശരി എട്ടോ ഒന്‍പതോ രൂപ മാത്രമാണു കര്‍ഷകന്റെ വരുമാനം. കടകളില്‍ വില്പനയ്‌ക്കെത്തുന്ന തേങ്ങയുടെ 80 ശതമാനവും തമിഴ്നാട്ടില്‍നിന്നാണ്.
കാലാവസ്ഥ വ്യതിയാനവും നാളികേര കൃഷി പ്രോത്സാഹന പദ്ധതി എങ്ങുമെത്താത്തതുമാണ് ഉത്പാദനം കുറയാന്‍ കാരണമായത്.150, 350 രൂപ വരെയാണ് പുതിയ തെങ്ങിന്‍ തൈകളുടെ വില. വളം, കീടനാശിനി തുടങ്ങിയവയ്ക്കും വന്‍ ചെലവാണ്. നാലുമുതല്‍ അഞ്ചുവര്‍ഷം എടുക്കും കായ്ക്കാന്‍. ചെല്ലി, വണ്ട് എന്നിവയുടെ ശല്യമാണ് കര്‍ഷകര്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി.
തേങ്ങ ഇടാന്‍ ആളെ കിട്ടാനില്ലാത്തതാണ് മറ്റൊരു പ്രതിസന്ധി. കിട്ടിയാല്‍ തന്നെ ഒരു തെങ്ങിന് 100 രൂപ വരെ കൊടുക്കണം. തെങ്ങിന്റെ മുകള്‍ഭാഗം വൃത്തിയാക്കി മരുന്ന് തളിക്കുന്നതിന് 150 രൂപയും. നാടന്‍ തെങ്ങുകളില്‍ രോഗബാധയും കൂടുതലാണ്. മുന്‍പ് 40 തെങ്ങില്‍ നിന്ന് 300, 600 തേങ്ങകള്‍ വരെ ലഭിച്ചിരുന്നെങ്കില്‍ ഇന്ന് 25 ല്‍ താഴെ മാത്രമാണ് ലഭിക്കുന്നത്