ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും മകളും മരിച്ചു
മലപ്പുറം: മലപ്പുറം കൂരാട് ഇന്നോവ കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ മരണ സംഖ്യ മൂന്നായി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെല്ലക്കുടി സ്വദേശി കുഞ്ഞിമുഹമ്മദ്, മകള്‍ താഹിറ എന്നിവരാണ് മരിച്ചത്.
അപകടത്തിൽ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ മൈമൂന അപകടസ്ഥലത്ത് തന്നെ മരിച്ചിരുന്നു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുഞ്ഞിമുഹമ്മദും താഹിറയും മരിച്ചത്.
താഹിറയുടെ മകള്‍ അന്‍ഷിദ മൈസൂരില്‍ നഴ്‌സിങ്ങിന് പഠിക്കുകയാണ്. ഇവിടെ പോയി ഇന്നലെ തിരിച്ചു വരുന്നതിനിടെയാണ് ഏഴംഗ കുടുംബം സഞ്ചരിച്ച കാര്‍ മരത്തില്‍ ഇടിച്ച് അപകടമുണ്ടായത്.
അപകടത്തിൽ താഹിറയുടെ ഇരട്ടക്കുട്ടികളായ മുഹമ്മദ് അസ്മല്‍, മുഹമ്മദ് അര്‍ഷദ്, പാണ്ടിക്കാട് വള്ളുവങ്ങാട് തെക്കേതില്‍ ഇസഹാഖ്, ഇസഹാഖിന്റെ മകള്‍ ഷിഫ്ര മെഹറിന്‍ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
നിലവില്‍ ഇവര്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. മൈസൂരില്‍ നിന്ന് മടങ്ങിയ സംഗം വീടിന്റെ ഒന്നര കിലോമീറ്റര്‍ അടുത്തെത്തിയപ്പോഴാണ് അപകടമുണ്ടായത്.
ഇസ്ഹാഖാണ് കാര്‍ ഓടിച്ചത്. അപകട സമയത്ത് നല്ല മഴയായിരുന്നു. വാഹനം ഇടിച്ച ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
തെങ്ങ് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കൊച്ചി: കളിക്കുന്നതിനിടെ തെങ്ങ് വീണ് വിദ്യാർത്ഥി മരിച്ചു. എറണാകുളം ആലുവയിലാണ് ദാരുണ സംഭവം നടന്നത്.
വെളിയത്തുനാട് സ്വദേശിയും തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെൻ്റ് സ്കൂളിലെ വിദ്യാർത്ഥിയുമായ മുഹമ്മദ് സിനാൻ ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ വയലക്കാടാണ് അപകടമുണ്ടായത്.പറമ്പിൽ നിന്നിരുന്ന ഉണങ്ങിയ തെങ്ങിലെ പൊത്തിൽ നിന്ന് തത്തയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് അപകടം ഉണ്ടായത്.
ഉണങ്ങി നിന്നിരുന്ന തെങ്ങ് സിനാനും മറ്റ് നാല് കൂട്ടുകാരും ചേർന്ന് വെട്ടിമറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് തെങ്ങ് സിനാന്റെ ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വയലക്കാട് സ്വദേശി സുധീറിൻ്റെയും സബിയയുടെയും മകനാണ് മുഹമ്മദ് സിനാൻ. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
സിപിഎം മുൻ ലോക്കൽ സെക്രട്ടറി ലോഡ്ജിൽ മരിച്ച നിലയിൽ
തിരുവനന്തപുരം: സിപിഎം നേതാവ് മരിച്ചനിലയിൽ. സിപിഎമ്മിന്റെ വിഴിഞ്ഞം മുൻ ലോക്കൽ സെക്രട്ടറി സ്റ്റാൻലിയെയാണ് ലോഡ്‌ജിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്.24-ാം തീയതിയാണ് സ്റ്റാൻലി വീട്ടിൽ നിന്ന് ഇറങ്ങിയത്.
25-ാം തീയതി മുതൽ ചാലക്കുഴിയിലെ ലോഡ്ജിൽ മുറിയെടുത്ത സ്റ്റാൻലിയെ പുറത്ത് കാണാതായതോടെ മുറി തുറന്നുനോക്കുമ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്.സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Summary: Malappuram Koorad Innova car accident death toll rises to three. Victims include Chellakkudi native Kunjimuhammad and his daughter Tahira, who succumbed to injuries.









