ചെന്നെെ: നടന്‍ രവി മോഹന്റേയും (ജയം രവി) ആരതി രവിയുടേയും വിവാഹമോചനവുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് തമഴ് സിനിമ ലോകത്തെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം.
പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുവരും നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. രവി മോഹന്‍ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചെന്നാണ് ആരതി ആരോപിച്ചത്.
തന്നെ ആരതി ശാരീരികമായും മാനസികമായും ദ്രോഹിച്ചുവെന്നും മക്കളെ കാണാന്‍ അനുവദിച്ചില്ലെന്നും പിന്നാലെ നടനും ആരോപിച്ചിരുന്നു.
കൂടാതെ തനിക്ക് വൻ തുക എല്ലാ മാസവും ജീവനാംശമായി നൽകണമെന്നും ആരതി ആവശ്യപ്പെട്ടെന്നാണ് ഇപ്പോൾ വരുന്ന പുതിയ റിപ്പോർട്ടുകൾ.
തങ്ങളുടെ ദാമ്പത്യ ബന്ധം തകരാൻ കാരണം മൂന്നാമതൊരാളാണെന്ന് ആരതി തുറന്നടിച്ചു. അങ്ങനെ പരസ്പരം അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയ ഇവർക്കെതിരെ മദ്രാസ് ഹൈക്കോടതി ഇപ്പോൾ താക്കീത് നൽകിയിരിക്കുകയാണ്.
പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്നാണ് ഹൈക്കോടതി ഇരുവരോടും നിര്‍ദേശിച്ചിരിക്കുന്നത്. തനിക്കെതിരെയുള്ള അപകീര്‍ത്തികരമായ പ്രസ്താവനകളില്‍ നിന്ന് സംരക്ഷണം തേടി രവി മോഹന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി റൂളിങ് നടത്തിയത്.
ഇരുവരുടേയും വിവാഹമോചന നടപടികള്‍ തുടരുന്നതിനിടെയാണ് ഹൈക്കോടതി പരസ്യ പ്രസ്താവനകള്‍ വിലക്കുന്നത്. രണ്ട് കക്ഷികളും മാന്യത പാലിക്കണമെന്നും കോടതി എടുത്തുപറഞ്ഞു.
ആരതി രവിയും അമ്മ സുജാത വിജയകുമാറും തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതിനെതിരെ ഇന്‍ജക്ഷന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ജയം രവി ഹൈക്കോടതിയെ സമീപിച്ചത്.
ഗായിക കെനിഷ ഫ്രാന്‍സിസിനൊപ്പം ജയംരവി ഒരു വിവാഹത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണ് രവി-ആരതി ശീതയുദ്ധം തുടങ്ങിയത്.
രവിയും കെനിഷയും ഒന്നിച്ച് വിവാഹത്തിനെത്തിയതിന് പിന്നാലെയാണ് ഇവര്‍ പ്രണയത്തിലാണെന്ന അഭ്യൂഹം പ്രചരിച്ചതും വിവാഹമോചന വാര്‍ത്തകള്‍ വെള്ളി വെളിച്ചത്തില്‍ നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയതും.