ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ചാൽ ഊരുവിലക്ക്; ഒറ്റപ്പെടുത്താൻ വിചിത്ര തീരുമാനവുമായി ഗ്രാമക്കൂട്ടം
ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന അവകാശങ്ങൾ ഗ്രാമീണ ഇന്ത്യയിൽ എത്രത്തോളം ലംഘിക്കപ്പെടുന്നു എന്നതിന്റെ പുതിയ തെളിവാണ് മധ്യപ്രദേശിലെ രത്‌ലം ജില്ലയിൽ നിന്നു പുറത്തുവന്നിരിക്കുന്ന ഈ സംഭവം.
സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്ന കുട്ടികളുടെ കുടുംബങ്ങളെ സാമൂഹികമായി ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച പഞ്ചേവ ഗ്രാമത്തിലെ തീരുമാനം രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
ഗ്രാമത്തിലെ ഒരു യുവാവ് പരസ്യമായി വായിച്ച ‘ഗ്രാമ കൽപന’യിൽ ഉൾപ്പെട്ട നിർദേശങ്ങൾ അതീവ ആശങ്കാജനകമാണ്. വീട്ടുകാരുടെ സമ്മതമില്ലാതെ ആൺകുട്ടിയോ പെൺകുട്ടിയോ വിവാഹം കഴിച്ചാൽ അവരുടെ കുടുംബത്തിന് ഗ്രാമത്തിൽ ‘ഊരുവിലക്ക്’ ഏർപ്പെടുത്തുമെന്നാണ് പ്രഖ്യാപനം.
ഇത്തരത്തിലുള്ള കുടുംബങ്ങൾക്ക് പാൽ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ നൽകില്ല. അവരെ ജോലിക്ക് വിളിക്കാനോ അവരുടെ വീട്ടിൽ ജോലിക്ക് പോകാനോ ഗ്രാമവാസികൾക്ക് അനുമതിയില്ല.
സാമൂഹിക ചടങ്ങുകളിലൊന്നിലും ഈ കുടുംബങ്ങളെ പങ്കെടുപ്പിക്കില്ല. അവരുടെ ഭൂമി പാട്ടത്തിന് എടുക്കുകയുമില്ല. ഇത്തരത്തിലുള്ള ദമ്പതികൾക്ക് അഭയം നൽകുന്നവർക്കും വിവാഹത്തിന് സാക്ഷികളാകുന്നവർക്കും ഇതേ ശിക്ഷ തന്നെ ബാധകമാക്കുമെന്നും ഗ്രാമകൽപനയിൽ പറയുന്നു.
വീഡിയോയിൽ മൂന്ന് കുടുംബനാഥന്മാരുടെ പേരുകൾ എടുത്തുപറഞ്ഞ് പരസ്യമായി ഭീഷണിപ്പെടുത്തുന്നതും വ്യക്തമാണ്.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രാദേശിക ഭരണകൂടം ഇടപെട്ടു.
സാമൂഹിക ബഹിഷ്‌കരണം നിയമവിരുദ്ധമാണെന്നും ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും അധികൃതർ ഗ്രാമവാസികളെ ബോധ്യപ്പെടുത്തി. പരാതി ലഭിച്ചാൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
ഇന്ത്യൻ നിയമപ്രകാരം 18 വയസ് പൂർത്തിയായ യുവതിക്കും 21 വയസ് പൂർത്തിയായ യുവാവിനും സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാൻ പൂർണ അവകാശമുണ്ട്. ഇത്തരത്തിലുള്ള ‘പഞ്ചായത്ത് വിധികൾ’ ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീം കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
പ്രണയിച്ച് വിവാഹം കഴിക്കുന്നവർക്ക് സംരക്ഷണം നൽകേണ്ടത് സർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും കോടതി വിധികളിൽ വ്യക്തമാക്കിയിട്ടുണ്ട്.
English Summary
A video from Pancheva village in Madhya Pradesh’s Ratlam district has exposed how constitutional rights are being violated at the grassroots level. The village announced social ostracism against families whose children marry by choice without parental consent, including denial of essentials and social exclusion. After the video went viral, authorities intervened, clarifying that such actions are illegal. Indian law and Supreme Court rulings clearly uphold the right of adults to marry by choice and mandate state protection for such couples.
madhya-pradesh-village-social-boycott-love-marriage
Constitutional rights, Love marriage, Social boycott, Khap panchayat, Madhya Pradesh, Ratlam, Supreme Court ruling, Human rights, Illegal village orders, Social justice









