മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കാനിറങ്ങിയ എം സ്വരാജ് വിവാദത്തിലായത് സ്വത്ത് വിവര ചർച്ചയോടെയാണ്.
നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സ്വത്ത് വിവരത്തിൽ 36 ലക്ഷംരൂപയുടെ ആഡംബര കാർ ജീപ്പ് മെറിഡിയനും രേഖപ്പെടുത്തിയതോടെയാണ് മുൻ എംഎൽഎയുടെ സ്വത്ത് സമ്പാദനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചക്ക് വഴിചെളിച്ചത്.
വിവാദത്തിലായതിന് പിന്നാലെ സത്യവാങ്മൂലം വായിച്ചിട്ട് മനസ്സിലാകാത്തവരായിരിക്കും ഇത്തരം വിമർശനം ഉന്നയിക്കുന്നതെന്ന മറുപടിയുമായി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് തന്നെ രംഗത്ത് വന്നു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനം ഉന്നയിക്കുന്നവർ പറയുന്ന കാർ ഭാര്യയാണ് വാങ്ങിയതെന്നാണ് എം സ്വരാജ് പറയുന്നത്. എടപ്പള്ളി ഫെഡറൽ ബാങ്കിൽനിന്ന് വായ്പ എടുത്താണ് കാർ വാങ്ങിയതെന്നും ഇടത് സ്ഥാനാർത്ഥി പറഞ്ഞു.
ഇക്കാര്യം സത്യവാങ്മൂലത്തിൽ ചേർത്തിട്ടുണ്ടെന്നും ഭാര്യ ഒരു സംരംഭകയാണെന്നും അവർക്ക് ആ വായ്പ അടയ്ക്കാനുള്ള ശേഷിയുണ്ടെന്നും എം സ്വരാജ് വ്യക്തമാക്കി.
ഈ നാട്ടിൽ ആർക്കും വായ്പ എടുത്ത് വാഹനം വാങ്ങാൻ അവകാശമുണ്ടെന്നാണ് താൻ മനസ്സിലാക്കുന്നത്. സോഷ്യൽമീഡിയയിലെ ആരുടെയെങ്കിലും അനുവാദം കൂടി വേണമെന്ന് അറിയില്ലായിരുന്നു. അത് ഇപ്പോൾ ഞാൻ ഭാര്യയോടു പറയാം, അത്രേയുള്ളൂ.
സത്യവാങ്മൂലം നോക്കിയാൽ കാര്യങ്ങൾ എല്ലാം അറിയാമെന്നും എംഎൽഎ ആയിരിക്കുമ്പോൾ ഒരു കാറുണ്ടായിരുന്നു. അത് വിൽക്കുകയാണ് ചെയ്തതെന്നും സ്വരാജ് പറഞ്ഞു.