ഇടുക്കി: മൂന്നാറിലെ കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നിരാഹാര സമരം അനുഷ്‌ഠിച്ച ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെ ആരോഗ്യ നില മോശമായതോടെ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് എത്തിയാണ് എംപിയെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഷുഗർ കുറയുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് മാറ്റിയത്. പടയപ്പ ഉൾപ്പെടെ അക്രമകാരികളായ കാട്ടാനകൾ ജനവാസ മേഖലയിൽ എത്തുന്നത് തടയണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡീൻ കുര്യാക്കോസ് നിരാഹാര സമരം തുടങ്ങിയത്. നിരാഹാര സമരം മൂന്നു ദിവസം പിന്നിട്ടപ്പോൾ ആരോഗ്യനില വഷളാവുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി കാട്ടാന ആക്രമണത്തിൽ മൂന്നാറിൽ ഓട്ടോറിക്ഷാ ഡ്രൈവറായ മണി എന്ന സുരേഷ് കുമാർ മരിക്കാനിടയായ സംഭവത്തിന് പിന്നാലെയാണ് എംപി സമരം തുടങ്ങിയത്. എന്നാൽ സ്ഥലം എംഎൽഎ എ രാജ മരിച്ച മണിയുടെ വീട്ടിലെത്തി സർക്കാരിന്റെ പത്ത് ലക്ഷം രൂപ ധനസഹായം അടിയന്തിരമായി കൈമാറുകയും കുടുംബാംഗത്തിന്റെ ജോലിയും കുട്ടികളുടെ വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങളിൽ സർക്കാരിന്റെ ഉറപ്പും നൽകിയിരുന്നു. മണിയുടെ മരണത്തെ തുടർന്ന് പ്രദേശത്ത് ഇടതുമുന്നണി പ്രഖ്യാപിച്ച ഹർത്താലും പിൻവലിച്ചത് ഇതേത്തുടർന്നായിരുന്നു. മണിയുടെ കുടുംബത്തെ സന്ദർശിച്ചതിന് പിന്നാലെയാണ് മൂന്നാറിലെ വന്യമൃഗ ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് നിരാഹാര സമരം പ്രഖ്യാപിച്ചത്.
മൂന്നാറിലെ കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് ഫെബ്രുവരി 27 ന് ഉച്ചയോടെ ഡീൻ കുര്യാക്കോസ് എംപി നിരാഹാര സമരം തുടങ്ങിയത്. പടയപ്പ ഉൾപ്പെടെയുള്ള അക്രമകാരികളായ കാട്ടാനകളെ പിടിച്ചുമാറ്റാൻ ഉത്തരവിടുക, ആർ ആർ ടി സംഘത്തെ വിപുലീകരിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചത്. എന്നാൽ എംപിയുടെ സമരം സർക്കാർ പരിഗണിച്ചേയില്ല. പക്ഷെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ നിരാഹാര സമരം തുടരുമെന്ന നിലപാടിലായിരുന്നു എംപി.