തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണം അന്തിമ ഘട്ടത്തിലേക്ക് എത്തുമ്പോൾ ആവേശം ഇരട്ടിയാക്കാൻ ദേശീയ നേതാക്കളുടെ വൻ പടയെത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും കൂടെ ഒരുപിടി ദേശീയ നേതാക്കൾ കൂടി കളം പിടിക്കുന്നതോടെ സംസ്ഥാനത്ത് ഇനിയുളള ദിവസങ്ങളിൽ പ്രചരണം പൊടിപാറും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും നാളെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രചരണ വേദികളിലെത്തും. ഒരേദിവസം രണ്ടുപേരും സംസ്ഥാനത്തെത്തുമ്പോൾ ആരോപണ പ്രത്യാരോപണങ്ങൾക്കും മൂർച്ഛയേറും. ഇരുവർക്കും പിന്നാലെ മറ്റ് നേതാക്കളും വരിവരിയായി സംസ്ഥാനത്തെത്തും. അമിത് ഷായും യോഗി ആദിത്യനാഥും ജെ പി നദ്ദയും കേന്ദ്ര മന്ത്രിമാരുമൊക്കെയാണ് പ്രധാനമന്ത്രിക്ക് പുറമേയുളള ബിജെപിയുടെ തുറുപ്പുചീട്ടുകൾ. പ്രിയങ്കയും സോണിയയും ഡി കെ ശിവകുമാറും രേവന്ത് റെഡ്ഡിയും മല്ലികാർജുൻ ഖർഗെയും രാഹുലിന് പുറമേ യുഡിഎഫ് വേദികളിൽ എത്തും. യെച്ചൂരിയും കാരാട്ടുമൊക്കെയുണ്ടാകുമെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇടതു ക്യാമ്പിലെ താരം.
നാളെ തൃശൂരിലും തിരുവനന്തപുരത്തുമാണ് മോദിയുടെ പരിപാടികൾ. കോഴിക്കോടാണ് രാഹുൽഗാന്ധി. ചുട്ടുപൊളളുന്ന ചൂടിൽ പൊതുവെ തണുപ്പൻ മട്ടായിരുന്നു പലയിടത്തും ഇതുവരെയുളള പ്രചരണം. എന്നാൽ അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ, ദേശീയ നേതാക്കൾ കൂടി കളം നിറയുന്നതോടെ പ്രചരണം ഹൈ വോൾട്ടേജിൽ പൊടി പാറുമെന്നുറപ്പ്. ആത്മവിശ്വാസത്തോടെ അവകാശ വാദങ്ങൾ ആവർത്തിക്കുമ്പോഴും അവസാന ലാപ്പിലെ അടിയൊഴുക്കുകളിൽ ആരൊക്കെ ആടിയുലയുമെന്നത് പ്രവചനാതീതം. ആ അടിയൊഴുക്കുകൾ അനുകൂലമാക്കാൻ അടവ് പതിനെട്ട് പയറ്റുകയാണ് മുന്നണികളും സ്ഥാനാർത്ഥികളും.
സംസ്ഥാന നേതാക്കൾ ഉഴുതു മറിച്ചിട്ട പ്രചരണ രംഗം, വെളളവും വളവും നൽകി പുഷ്ടിപ്പെടുത്താനാണ് ദേശീയ നേതാക്കൾ കൂടി ലാൻറ് ചെയ്യുന്നത്. ഇതിനോടകം പരസ്പര വാക്പോര് കൊണ്ട് പ്രക്ഷുബ്ധമായ തെരഞ്ഞെടുപ്പ് പ്രചരണം ദേശീയ നേതാക്കൾ കൂടി കളം നിറയുന്നതോടെ ഹൈ വോൾട്ടേജിലേക്ക് കുതിക്കും. ദേശീയ നേതാക്കളുടെ പൊതു പരിപാടികൾക്ക് പുറമേ റോഡ് ഷോയും സംഘടിപ്പിച്ചാണ് മുന്നണികൾ ആവേശം തീർക്കുന്നത്. ദേശീയ നേതാക്കളുടെ വരവ്, പ്രചരണ വിഷയങ്ങൾ മാറ്റിയെഴുതുമോ എന്നത് കാത്തിരുന്ന് കാണേണ്ട സസ്പെൻസ്.