ബിജെ പി ബന്ധത്തിന്റെ പേരില്‍ വിവാദനായകനായി മാറിയ എല്‍ ഡി എഫ് കണ്‍വീനർ ഇ പി ജയരാജനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും വിവാഹ വീട്ടില്‍ കണ്ടുമുട്ടി. കണ്ണൂര്‍ തളിപ്പറമ്പിലെ വീട്ടിൽ വെച്ചായിരുന്നു ഇരുവരും കണ്ടത്. ചിരിച്ച് കൈ കൊടുത്ത് കുശലം പറഞ്ഞാണ് ഇപിയും സുധാകരനും പിരിഞ്ഞത്. ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന് കെ സുധാകരൻ നേരത്തെ പറഞ്ഞിരുന്നു. ഇപി ബിജെപിയുമായി ചർച്ച നടത്തിയെന്നും ശോഭ സുരേന്ദ്രനും ഇപിയും ആദ്യം ചര്‍ച്ച നടത്തിയത് ഗള്‍ഫില്‍ വെച്ചാണെന്നും സുധാകരന്‍ ആരോപിച്ചിരുന്നു. രാജീവ് ചന്ദ്രശേഖറും ചര്‍ച്ചയില്‍ പങ്കെടുത്തിട്ടുണ്ടെന്നും സുധാകരൻ ആരോപിച്ചിരുന്നു.
മഹാരാഷ്ട്ര ഗവര്‍ണര്‍ പദവി വാഗ്ദാനം ചെയ്തു. സിപിഎം നേതൃത്വത്തിൻ്റെ ഭീഷണിയെ തുടർന്ന് ഇപി പിന്മാറി. ഇപി ജയരാജൻ പാർട്ടിയിൽ അസ്വസ്ഥനാണ്. തിരഞ്ഞെടുപ്പിന് ശേഷം ഇപി ജയരാജൻ ബിജെപിയിൽ ചേരും. എംവി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപിക്ക് നിരാശയുണ്ടെന്നും സെക്രട്ടറി സ്ഥാനം ഇപി പ്രതീക്ഷിച്ചിരുന്നതായും സുധാകരൻ പറഞ്ഞിരുന്നു. എന്നാൽ സുധാകരന്റെ വാക്കുകള്‍ തള്ളി ഇ പി ജയരാജന്‍ പിന്നീട് രംഗത്തുവന്നിരുന്നു. സുധാകരന്‍ സാധാരണ കഴിക്കുന്ന മരുന്ന് കഴിച്ചില്ലെന്ന് തോന്നുന്നുവെന്നും അതുകൊണ്ട് അതിന്റെ തകരാറ് പ്രകടിപ്പിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം വിവാദം തുടരുന്നതിനിടെ നാളെ നടക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ണായകമാകും. ജയരാജനെതിരെ കടുത്ത നടപടി വേണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.