കുപ്വാര: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരരുടെ വീട് തകർത്തു. ലഷ്‌കര്‍ കമാന്‍ഡർ ഫാറൂഖ് അഹമ്മദ് തദ്വയുടെ കുപ്വാരയിലെ വീടാണ് തകര്‍ത്തത്. പഹല്‍ഗാം ആക്രമണത്തില്‍ ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
നേരത്തെയും ഭീകരാക്രമണത്തില്‍ പങ്കുള്ള മൂന്ന് ഭീകരരുടെ വീടുകള്‍ തകര്‍ത്തിരുന്നു. പുല്‍വാമയിലെ മുറാനില്‍ ഉള്ള അഹ്‌സാന്‍ ഉല്‍ ഹഖ് ഷെയ്ഖ്, കച്ചിപോറയിലെ ഹാരിസ് അഹമ്മദ്, ഷോപിയാനിലെ ചോട്ടിപോറയിലുള്ള ഷാഹിദ് അഹമ്മദ് കുട്ടെ എന്നിവരുടെ വീടുകളാണ് തകർത്തത്.
സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ഭീകരരുടെ വീടുകള്‍ തകര്‍ത്തത്. കഴിഞ്ഞ ദിവസം ആസിഫ് ഷെയ്ഖ്, ആദില്‍ ഹുസൈന്‍ തോക്കര്‍ എന്നീ രണ്ടു ഭീകരവാദികളുടെ വീടുകള്‍ തകര്‍ത്തിരുന്നു.
അതിനിടെ നിയന്ത്രണ രേഖയിൽ കഴിഞ്ഞ ദിവസം പാകിസ്താന്‍ പ്രകോപനമില്ലാതെ വെടിവെപ്പ് നടത്തിയെന്ന് സൈന്യം അറിയിച്ചു. ഉടൻ തിരിച്ചടി നൽകിയെന്നും സൈന്യം വ്യക്തമാക്കി. അതേസമയം, ഭീകരർക്കായുള്ള തിരച്ചിൽ നാലാം ദിവസം തുടരുകയാണ്.