ചെന്നൈ: കൃഷ്ണഗിരിയിൽ വ്യാജ എൻസിസി ക്യാംപിൽ പങ്കെടുത്ത13 പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ യുവനേതാവ് ആത്മഹത്യ ചെയ്തു. നാം തമിഴർ കക്ഷി നേതാവായിരുന്ന ശിവരാമൻ ആണ് മരിച്ചത്. സേലത്തെ ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.(Krishnagiri fake NCC camp molestation case; The arrested youth leader committed suicide)
പീഡനക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ് ഇയാൾ എലിവിഷം കഴിച്ചിരുന്നെന്നും, ഉടൻ ആശുപത്രിയിൽ എത്തിച്ചെന്നും എസ്പി പ്രതികരിച്ചു. അതിനിടെ ശിവരാമന്റെ അച്ഛൻ അശോക് കുമാറും സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചു. ഇന്നലെ രാത്രി കാവേരി പട്ടണത്ത് വച്ചാണ് അപകടം ഉണ്ടായത്. ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
വ്യാജ എൻസിസി ക്യാംപിലെ പീഡനക്കേസിൽ 11 പേർ അറസ്റ്റിലായിരുന്നു. ഓഗസ്റ്റ് ആദ്യ വാരം കൃഷ്ണഗിരിയിലെ സ്വകാര്യ സ്കൂളിൽ വച്ച് നടന്ന വ്യാജ എൻസിസി ക്യാംപിൽ വച്ചാണ് അതിക്രമം നടന്നത്. സ്കൂൾ പരിസരത്ത് സംഘടിപ്പിച്ച ക്യാംപിൽ വച്ചായിരുന്നു അതിക്രമം. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്കൂൾ പ്രിൻസിപ്പലും അധ്യാപകരും അടക്കമുള്ളവരാണ് അറസ്റ്റിലായത്.