കോഴിക്കോട്: കോഴിക്കോട് വേദവ്യാസ സൈനിക സ്കൂൾ ഹോസ്റ്റലിൽ നിന്ന് രക്ഷപ്പെട്ട 13 കാരൻ സൻസ്കാർ കുമാറിനെ ഇതുവരെ കണ്ടെത്താനായില്ല. ബീഹാർ സ്വദേശിയായ വിദ്യാർത്ഥി അഞ്ചു ദിവസം മുൻപാണ് ചാടി പോയത്.
പുലർച്ചെ ഒരു മണിയോടെയാണ് കുട്ടി രക്ഷപ്പെട്ടത്. ഹോസ്റ്റലിന്റെ ഒന്നാം നിലയിൽ നിന്നും കേബിളിൽ പിടിച്ചിറങ്ങിയ കുട്ടി താഴേക്ക് എറിഞ്ഞ കിടക്കയിലേക്ക് ചാടിയാണ് പുറത്തേക്ക് കടന്നത്. കുട്ടി കേരളം വിട്ടു എന്നതിന്റെ അടിസ്ഥാനത്തിൽ പുണെ, ജാർഖണ്ട് എന്നിവിടങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
മൊബൈൽ ഫോൺ കയ്യിൽ ഇല്ലാത്ത കുട്ടിയുടെ കൈവശം രണ്ടായിരത്തോളം രൂപ ഉണ്ടായിരുന്നെന്നും സ്കൂളിൽ മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും പ്രിൻസിപ്പൽ അറിയിച്ചു. ബീഹാറിലെ രക്ഷിതാക്കൾക്കും കുട്ടിയെ കുറിച്ച് വിവരങ്ങൾ ഇല്ലെന്നും പിൻസിപ്പൽ കൂട്ടിച്ചേര്‍ത്തു.
ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയതിനെ തുടര്‍ന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ കുട്ടി പിന്നീട് പാലക്കാട്ടേക്ക് പോയെന്ന് പൊലീസ് കണ്ടെത്തി. പാലക്കാട് റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.