മന്ത്രിയല്ല, സാക്ഷാൽ പിണറായി വിജയൻ പറഞ്ഞാലും പണം വാങ്ങും…കോട്ടയത്ത് പൂവ് ഇറക്കാൻ നോക്കുകൂലി
കോട്ടയം: വീട്ടുപയോഗത്തിനായി കൊണ്ടുവന്ന പൂക്കൾ ബസിൽ നിന്ന് സ്വയം ഇറക്കിയ അധ്യാപകനോട് ‘നോക്കുകൂലി’ ആവശ്യപ്പെട്ട് സിഐടിയു പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി പരാതി.
കോട്ടയം ജില്ലയിലെ ഒരു പ്രമുഖ കോളജിലെ അധ്യാപകനാണ് ബേക്കർ ജംഗ്ഷനിൽ ഈ അനുഭവം നേരിട്ടത്. ആവശ്യപ്പെട്ട തുക നൽകിയ ശേഷമാണ് അധ്യാപകൻ പൂക്കളുമായി മടങ്ങിയത്.
ഇന്ന് രാവിലെ ബെംഗളൂരുവിൽ നിന്ന് ഓർഡർ ചെയ്ത പൂക്കൾ എത്തിയത് ബേക്കർ ജംഗ്ഷനിലാണ്. ബസിൽ നിന്നെത്തിയ മൂന്ന് ബാഗുകളിൽ രണ്ട് ബാഗുകൾ അധ്യാപകൻ സ്വന്തം വാഹനത്തിലേക്ക് മാറ്റി.
ഇതോടെ മൂന്നാമത്തെ ബാഗ് സിഐടിയു പ്രവർത്തകർ തടഞ്ഞുവെച്ചു. ലോഡ് ഇറക്കാനുള്ള അധികാരം തങ്ങൾക്കു മാത്രമാണെന്നും പണം നൽകിയാൽ മാത്രമേ ബാഗ് കൈമാറൂ എന്നും അവർ ആവശ്യപ്പെട്ടു.
വീട്ടുപയോഗത്തിനുള്ള സാധനമാണെന്നും താനെത്തന്നെ എടുക്കാനാകുന്ന ബാഗാണെന്നും അധ്യാപകൻ വ്യക്തമാക്കിയെങ്കിലും പ്രവർത്തകർ പിന്മാറിയില്ല.
തുടർന്ന് മന്ത്രി വി.എൻ. വാസവന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായ പി.കെ. രാജനെയും സിപിഎം ജില്ലാ നേതാവിനെയും അധ്യാപകൻ ബന്ധപ്പെട്ടു. ഫോണിലൂടെ ഇടപെടൽ നടത്തിയിട്ടും ‘മന്ത്രിയോ മുഖ്യമന്ത്രിയോ പറഞ്ഞാലും പണം വാങ്ങും’ എന്ന നിലപാടിലായിരുന്നു പ്രവർത്തകർ എന്നാണ് വിവരം.
സംഭവം വാക്കേറ്റത്തിനും ഭീഷണിക്കും ഇടയാക്കി. ഒടുവിൽ ആവശ്യപ്പെട്ട തുക നൽകി അധ്യാപകൻ സ്ഥലത്ത് നിന്ന് മടങ്ങി.
ബേക്കർ ജംഗ്ഷനിൽ പുറത്തുനിന്നുള്ള ബസുകൾ നിർത്തുന്ന സാഹചര്യത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരിൽ നിന്നും ഇത്തരത്തിൽ പണം ആവശ്യപ്പെടുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്.
തർക്കങ്ങൾ ഉണ്ടായാലും പൊലീസ് ഇടപെടൽ കുറവാണെന്ന വിമർശനവും നിലനിൽക്കുന്നു.
2018-ൽ സംസ്ഥാന സർക്കാർ നോക്കുകൂലി നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും പ്രായോഗിക തലത്തിൽ അത് ഫലപ്രദമല്ലെന്ന ചോദ്യമാണ് വീണ്ടും ഉയരുന്നത്.
തൊഴിൽ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതും ഭീഷണിപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള പ്രവണതകൾ നിരോധിച്ചിരുന്നു. ജില്ലാതല ഏകീകൃത കൂലി പട്ടിക അനുസരിച്ചേ കൂലി ഈടാക്കാവൂ എന്നും നിർദേശമുണ്ട്.
English Summary
A college professor in Kottayam alleged that CITU workers demanded “nokku kooli” (payment without doing work) when he unloaded flower bags from a bus at Baker Junction. Despite intervention attempts by individuals linked to the minister’s office and local CPM leaders, the workers reportedly refused to release one bag without payment. The professor ultimately paid the demanded amount. The incident has reignited concerns over the continued practice of “nokku kooli,” which was officially banned by the Kerala government in 2018.
kottayam-nokku-kooli-controversy-baker-junction
Kottayam, Nokku Kooli, CITU, Baker Junction, Kerala Politics, Labour Issue, V N Vasavan, CPM, Trade Union, Kerala News









