കോട്ടയം: അയർക്കുന്നത്ത് പെൺകുട്ടികളുമായി യുവ അഭിഭാഷക ജിസ്മോൾ ജീവനൊടുക്കിയ കേസില്‍ ഭർത്താവിനെയും ഭർതൃപിതാവിനെയും കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് ഇരുവരെയും റിമാൻഡ് ചെയ്തത്.
ജിസ്മോളുടെ ഭര്‍ത്താവും നീറിക്കാട് സ്വദേശി ജിമ്മിയും അച്ഛൻ ജോസഫുമാണ് റിമാൻഡിലായത്. ഇന്നലെയാണ് ഇരുവരെയും ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഫോണുകളുടെ ശാസ്ത്രീയ പരിശോധനയിൽ ഇരുവർക്കുമെതിരെയുള്ള നിർണായക തെളിവുകൾ കിട്ടിയതോടെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഗാർഹിക പീഡനവും ആത്മഹത്യാപ്രേരണ കുറ്റവും ചുമത്തിയായിരുന്നു പോലീസിന്റെ നടപടി.
ഇക്കഴിഞ്ഞ ഏപ്രിൽ 15ന് ഏറ്റുമാനൂര്‍ അയര്‍ക്കുന്നം പള്ളിക്കുന്നിലാണ് അഡ്വ. ജിസ്മോള്‍, മക്കളായ നേഹ (5), നോറ (ഒരു വയസ്) എന്നിവർ പുഴയിലേക്ക് ചാടി ജീവനൊടുക്കിയത്. വീട്ടിൽ വെച്ച് കുഞ്ഞുങ്ങൾക്ക് വിഷം നൽകിയശേഷം ജിസ്മോള്‍ കയ്യിലെ ഞരമ്പ് മുറിച്ചിരുന്നു. ഇതിനുശേഷം സ്കൂട്ടറിൽ കടവിലെത്തി പുഴയിലേക്ക് ചാടുകയായിരുന്നു.
സംഭവമറിഞ്ഞ് ഇവരെ നാട്ടുകാർ കരയ്ക്കെത്തിച്ച് കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ആരോഗ്യനില ഗുരുതരമായിരുന്ന ഇവർ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.