ഫ്രാൻസിലെ കൂട്ടുകാരി ചതിച്ചു… റിട്ട. അധ്യാപികയ്ക്ക് നഷ്ടമായത് 50 ലക്ഷം
കോട്ടയം ∙ സർക്കാർ പദ്ധതികളിൽ അംഗത്വം ലഭ്യമാക്കാമെന്നും ഓഹരി വിപണിയിൽ വൻ ലാഭം നേടിക്കൊടുക്കാമെന്നും സാമൂഹിക സേവനത്തിനായി ധനസഹായം നൽകാമെന്നും വാഗ്ദാനം ചെയ്ത് സൈബർ തട്ടിപ്പ് സംഘം ആളുകളെ വലയിലാക്കുന്നതായി പൊലീസ് മുന്നറിയിപ്പ്.
ഇടുക്കിയിലെ നിരവധി കർഷകർക്ക് പിഎം കിസാൻ പദ്ധതിയിൽ അംഗമാക്കാമെന്ന സന്ദേശം വാട്സാപ്പിൽ ലഭിച്ചു. പദ്ധതിയുടെ വിശദാംശങ്ങളോടൊപ്പം ‘എപികെ’ ഫയലും ഉണ്ടായിരുന്നു.
ചിലർ അത് ഡൗൺലോഡ് ചെയ്തതോടെ ഫയൽ ഫോണിൽ ഇൻസ്റ്റാൾ ആയി. പിന്നീട് എസ്എംഎസ് കാണാനുള്ള അനുമതി ചോദിക്കുകയും അനുമതി നൽകിയാൽ ഒടിപി ഉൾപ്പെടെയുള്ള വിവരങ്ങൾ കൈക്കലാക്കാൻ തട്ടിപ്പുകാർക്ക് കഴിയുമെന്നും സൈബർ പൊലീസ് വ്യക്തമാക്കി.
സർക്കാർ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയോ കൃഷിഭവനുകളിലൂടെയോ മാത്രം പരിശോധിക്കണമെന്നും പൊലീസ് മുന്നറിയിപ്പുണ്ട്.
കോട്ടയം സ്വദേശിയായ 64 വയസ്സുള്ള വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന് 80 ലക്ഷം രൂപ തട്ടിയെടുത്ത സംഭവവും പുറത്തുവന്നു.
വ്യാജ ഓഹരി ട്രേഡിങ് സൈറ്റിൽ നിക്ഷേപിച്ച പണത്തിന് 1.5 കോടി ലാഭമുണ്ടായതായി കാണിച്ച് വിശ്വസിപ്പിച്ച സംഘം, തുക പിൻവലിക്കാൻ ‘ടാക്സ്’ എന്ന പേരിൽ വീണ്ടും പണം ആവശ്യപ്പെട്ടു.
ആഭരണങ്ങൾ പണയപ്പെടുത്തി 50 ലക്ഷം രൂപ കൂടി അയയ്ക്കാൻ എത്തിയപ്പോഴാണ് ബാങ്ക് ജീവനക്കാർക്ക് സംശയം തോന്നിയത്. തുടർന്ന് പൊലീസിനെ അറിയിച്ചതോടെ പണം നഷ്ടപ്പെടുന്നത് തടഞ്ഞു.
അതുപോലെ, കോട്ടയം സ്വദേശിയായ 65കാരി വിരമിച്ച അധ്യാപികയ്ക്ക് ഫ്രാൻസിൽ നിന്നുള്ളതായി പരിചയപ്പെടുത്തിയ യുവതി സൗഹൃദം സ്ഥാപിച്ച് സാമൂഹിക സേവനത്തിനായി സ്വർണവും പണവും അയയ്ക്കാമെന്ന് വാഗ്ദാനം ചെയ്തു.
നികുതി അടയ്ക്കണമെന്ന പേരിൽ 50 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് അയയ്ക്കാൻ ഇവർ സമ്മതിച്ചു. തുടർച്ചയായ പണമാറ്റം ശ്രദ്ധിച്ച ബാങ്ക് അധികൃതർ പൊലീസിനെ അറിയിച്ചു.
പൊലീസ് ഇടപെട്ടതോടെ കൂടുതൽ നഷ്ടം ഒഴിവായി. സംഭവങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.
English Summary:
Cybercriminals are targeting people in Kerala by promising government scheme benefits, stock market profits, or foreign aid. In Kottayam, victims lost lakhs after downloading fake APK files or trusting online scammers posing as investors or foreign donors. Bank officials and police intervention prevented further losses in some cases.Cybercriminals are targeting people in Kerala by promising government scheme benefits, stock market profits, or foreign aid. In Kottayam, victims lost lakhs after downloading fake APK files or trusting online scammers posing as investors or foreign donors. Bank officials and police intervention prevented further losses in some cases.
kottayam-cyber-fraud-cases-warning
Kottayam, Cyber Crime, Online Scam, Kerala Police, Fraud Alert, PM Kisan Scam









