കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ നാല് മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. കൊല്ലത്ത് സന്ദീപ് വാചസ്പതി, എറണാകുളത്ത് മേജർ രവി, ആലത്തൂർ രേണു സുരേഷ്, വയനാട് അബ്ദുള്ളക്കുട്ടി എന്നിവരുടെ പേരുകളാണ് ഇന്ന് പ്രഖ്യാപിക്കുക. ബിജെപി മത്സരിക്കുന്ന 16 മണ്ഡലങ്ങളിൽ 12 ഇടങ്ങളിലെ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ഇന്നലെ വാർത്താ സമ്മേളനം വിളിച്ച് കണക്കുകൾ നിരത്തി കേന്ദ്രസർക്കാരിൻറെ വികസന നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞു.
പവർ പോയിൻറ് പ്രസൻറേഷനിലൂടെ കണക്കുകൾ നിരത്തി യുപിഎ സർക്കാരിനെയും മോദി സർക്കാരിനെയും താരതമ്യം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി സർക്കാരിൻറെ കാലത്ത് രാജ്യം വളർച്ചയുടെയും നേട്ടങ്ങളുടെയും നെറുകയിലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കാസർകോട്- എം എൽ അശ്വിനി, കണ്ണൂർ – സി രഘുനാഥ്, വടകര – പ്രഫുൽ കൃഷ്ണ, കോഴിക്കോട് – എം ടി രമേശ്, മലപ്പുറം – അബ്ദുൽ സലാം, പൊന്നാനി – നിവേദിത സുബ്രമണ്യം, പാലക്കാട് – സി കൃഷ്ണകുമാർ, തൃശൂർ – സുരേഷ് ഗോപി, ആലപ്പുഴ -ശോഭ സുരേന്ദ്രൻ, പത്തനംതിട്ട – അനിൽ ആന്റണി, ആറ്റിങ്ങൽ – വി മുരളീധരൻ, തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖർ എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. മോദി ഗ്യാരൻറിയും കഴിഞ്ഞ പത്തു വർഷം ബിജെപി സർക്കാർ നടപ്പിലാക്കിയ വികസനവുമൊക്കെയാണ് സംസ്ഥാനത്ത് ബിജെപിയുടെ പ്രചരണത്തിലെ ഹൈലൈറ്റ്.